ജൊഹാനസ്ബര്‍ഗ്: ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ (56 പന്തില്‍ 100) കരുത്തില്‍, മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ കൂറ്റന്‍ ജയം.ആദ്യം ബാറ്റു ചെയ്ത് 201 റണ്‍സിന്റെ മികച്ച സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 13.5 ഓവറില്‍ 95 റണ്‍സില്‍ പുറത്താക്കുകയായിരുന്നു. 17 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ബൗളിങ്ങിലെ താരം.മൂന്നു മത്സരങ്ങളുടെ പരമ്പര ഇതോടെ സമനിലയില്‍ (11) അവസാനിച്ചു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
56 പന്തില്‍ 8 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. ടി 20 ക്രിക്കറ്റിലെ തന്റെ നാലാം സെഞ്ച്വറിയാണ് സൂര്യകുമാര്‍ ഇന്നലെ കണ്ടെത്തിയത്. സൂര്യയാണ് കളിയിലെയും പരമ്പരയിലെയും താരം. മിന്നല്‍ അര്‍ധ സെഞ്ചറിയുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (41 പന്തില്‍ 60) ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ശുഭ്മന്‍ ഗില്ലിന്റെയും (8) തിലക് വര്‍മയുടെയും (0) വിക്കറ്റുകള്‍ നഷ്ടമായി. 2ന് 29 എന്ന നിലയില്‍ പതറിയപ്പോഴാണ് ജയ്സ്വാള്‍ സൂര്യകുമാര്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കരുത്തായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 112 റണ്‍സ് നേടി.
മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍ ആയപ്പോള്‍ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ മാത്യു ബ്രീക്കിനെ (4) മുകേഷ് കുമാര്‍ പുറത്താക്കി. റീസ ഹെന്‍ഡ്രിക്‌സ് (8) റണ്ണൗട്ടാകുകയും ചെയ്തതോടെ ഇന്ത്യ പിടിമുറുക്കി. 8 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ