ക്രിസ്റ്റ്യന്‍ അറ്റ്‌സു എവിടെ?, ഭൂകമ്പത്തില്‍ രക്ഷപ്പെട്ടെന്ന വാര്‍ത്ത തെറ്റോ?; ഫുട്‌ബോള്‍ താരത്തെ കാണാനില്ലെന്ന് ക്ലബ് 

ഘാന ഫുട്‌ബോള്‍ താരമായ അറ്റ്‌സു, തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്‌പോറിന് വേണ്ടി കളിക്കാനാണ് തുര്‍ക്കിയില്‍ എത്തിയത്
ക്രിസ്റ്റ്യന്‍ അറ്റ്‌സു/ഫോട്ടോ: ട്വിറ്റർ
ക്രിസ്റ്റ്യന്‍ അറ്റ്‌സു/ഫോട്ടോ: ട്വിറ്റർ

ഇസ്താംബുള്‍: തുര്‍ക്കിയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി എന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അവകാശപ്പെട്ട രാജ്യാന്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഘാന ഫുട്‌ബോള്‍ താരമായ അറ്റ്‌സു, തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്‌പോറിന് വേണ്ടി കളിക്കാനാണ് തുര്‍ക്കിയില്‍ എത്തിയത്. കെട്ടിടാവിശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി എന്ന് കരുതുന്ന അറ്റ്‌സുവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ക്ലബ് തന്നെയാണ് അറിയിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് ക്ലബുകളായ ചെല്‍സിയുടെയും ന്യൂകാസ്റ്റിലിന്റേയും മുന്‍ ഫോര്‍വേര്‍ഡ് കൂടിയായ ക്രിസ്റ്റ്യന്‍ അറ്റ്‌സുവിനെ രക്ഷപ്പെടുത്തി എന്നാണ് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അറ്റ്‌സുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും എവിടെയാണ് എന്നതിനെ കുറിച്ചും ഇപ്പോഴും അജ്ഞാതമായി തുടരുന്നു എന്നാണ് ഹറ്റിയാസ്‌പോറിന്റെ ഡെപ്യൂട്ടി തലവന്‍ ഐഡിന്‍ ടോക്‌സോസ്് അറിയിച്ചത്. ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ച അന്താക്യ കേന്ദ്രീകരിച്ചാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. അറ്റ്‌സുവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന കാര്യം ഏജന്റും സ്ഥിരീകരിച്ചിട്ടുണ്ട്.

ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ക്രിസ്റ്റ്യന്‍ അറ്റ്‌സു കുടുങ്ങിയതായും രക്ഷപ്പെടുത്തിയതായുമാണ് ഘാന ഫുട്‌ബോള്‍ അസോസിയേഷനെ ഉദ്ധരിച്ച് കൊണ്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അറ്റ്‌സു സുരക്ഷിതനാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പറഞ്ഞ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. 

കഴിഞ്ഞവര്‍ഷമാണ് 31കാരനായ അറ്റ്‌സു ഹറ്റിയാസ്‌പോറില്‍ ചേര്‍ന്നത്. ദക്ഷിണ തുര്‍ക്കിയിലെ നഗരമായ അന്തക്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലബാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com