ലണ്ടൻ: ഒടുവിൽ മാഞ്ചസ്റ്റർ നഗരം ചുവന്നു. നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് കണക്കു തീർത്തു. അക്ഷരാർഥത്തിൽ ക്ലാസിക്ക് തിരിച്ചെത്തൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുനൈറ്റഡിന്റെ ജയം.
സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിന്നിലായി മാഞ്ചസ്റ്റർ യുനൈറ്റഡ് പട്ടികയിൽ. 18 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 39 പോയിന്റും മാഞ്ചസ്റ്റർ യുനൈറ്റഡിന് 38 പോയിന്റും ആണുള്ളത്.
ആദ്യ പകുതി ഗോൾരഹിതമായപ്പോൾ ജാക്ക് ഗ്രീലിഷിലൂടെ സിറ്റിയാണ് കളിയിൽ ലീഡെടുത്തത്. എന്നാൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ വിവാദ ഗോളിൽ സമനില പിടിച്ച്, നാല് മിനിറ്റിനുള്ളിൽ മാർക്കസ് റാഷ്ഫോർഡിലൂടെ രണ്ടാം ഗോളും അടിച്ച് വിജയം കെട്ടിപ്പിടിച്ചാണ് യുനൈറ്റഡ് ഓൾഡ്ട്രഫോർഡിലെ മൈതാനം വിട്ടത്.
ആദ്യ പകുതിയിൽ പന്ത് കൈയിൽ വച്ചെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കങ്ങൾ ഒത്തിണക്കത്തോടെ വന്നില്ല. മറുഭാഗത്ത് യുനൈറ്റഡ് മികച്ച നീക്കങ്ങൾ നടത്തി. രണ്ട് നല്ല അവസരങ്ങൾ ആദ്യ പകുതിയിൽ തുറന്നെടുത്തു. റാഷ്ഫോർഡിനാണ് രണ്ട് സമയത്തും ഗോളവസരം ലഭിച്ചത്. ആദ്യ ശ്രമത്തിൽ റാഷ്ഫോർഡ് സിറ്റി ഗോൾ കീപ്പർ എഡേഴ്സനെ മറികടന്നെങ്കിലും ഗോൾ ലൈനിൽ വെച്ച് റാാഹ്ഫോർഡിനെ അകാഞ്ചി ബ്ലോക്ക് ചെയ്തു. രണ്ടാം അവസരത്തിൽ റാഷ്ഫോർഡിന്റെ ഷോട്ട് എഡേഴ്സൻ തടുത്തിട്ടു.
രണ്ടാം പകുതിയിൽ സിറ്റി മെച്ചപ്പെട്ടു. അവർ നിരന്തരം യുനൈറ്റഡ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. സബ്ബായി എത്തിയ ഗ്രീലിഷ് 60ാം മിനിറ്റിൽ സിറ്റിക്ക് ലീഡ് നൽകി. വലതു വിങ്ങിലൂടെ വന്ന ഡി ബ്രുയ്ൻ പെനാൽറ്റി ബോക്സിൽ നിന്ന് നൽകിയ ക്രോസ് ഗ്രീലിഷ് ഹെഡ്ഡ് ചെയ്ത് വലയിൽ എത്തിച്ചു. ഇതോടെ യുനൈറ്റഡും ഉണർന്നതോടെ പോരാട്ടം മൂർധന്യത്തിൽ.
78ാം മിനിറ്റിലാണ് വിവാദ ഗോളിന്റെ പിറവി. കാസമിറോയുടെ പാസിൽ റാഷ്ഫോർഡ് ഓഫ് ആയിരുന്നു. എന്നാൽ താരം പന്തിൽ ടെച്ച് ചെയ്യാതെ പിന്മാറി. മുന്നോട്ടു കുതിച്ചെത്തിയ ബ്രൂണോ പന്ത് സമർഥമായി ഗോളിയെ മറികടന്ന് വലയിലെത്തിച്ചു. റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും പിന്നീട് ഗോൾ അനുവദിച്ചു. ഈ ഗോൾ കളിയുടെ ഗതി നിർണയിക്കുന്നതായി മാറി.
നാല് മിനിറ്റിനുള്ളിൽ യുനൈറ്റഡ് രണ്ടാം ഗോളും വലയലിട്ടു. റാഷ്ഫോർഡ് ആണ് ലീഡ് നൽകിയത്. വലതു വിങ്ങിൽ നിന്ന് ഗർനാചോ നൽകിയ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. മാഞ്ചസ്റ്ററിനെ, യുനൈറ്റഡ് ചുവപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ