ലണ്ടന്‍: പരമ്പര നേടാന്‍ ലക്ഷ്യമിട്ടു ഓസ്‌ട്രേലിയ. തിരിച്ചെത്താനുള്ള അവസാന അവസരം മുതലെടുക്കാന്‍ ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു ഇന്ന് തുടക്കം. ലീഡ്‌സിലെ ഹെഡ്ഡിങ്‌ലിയിലാണ് മൂന്നാം പോരാട്ടം. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക് ഇന്നാരംഭിക്കുന്ന പോരാട്ടം ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം. ഇംഗ്ലണ്ടിനു പരമ്പര നേടണമെങ്കില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കണം. ലീഡ്‌സില്‍ മഴ ഭീഷണിയുണ്ട്.
ബാസ്‌ബോള്‍ തന്ത്രങ്ങള്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയിക്കാതെ പോകുന്നതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട്. സമീപ കാലത്ത് അവര്‍ സ്വന്തമാക്കിയ വിജയങ്ങളുടെ മികവ് ഓസീസ് പേസിനു മുന്നില്‍ പരാജയപ്പെട്ടു നില്‍ക്കുന്നു. ബാസ്‌ബോള്‍ പരാജയപ്പെട്ട പരീക്ഷണല്ലെന്നു തെളിയിക്കേണ്ട ബാധ്യതയും ഇപ്പോള്‍ അവര്‍ക്കു മുന്നിലുണ്ട്.
സ്പിന്നര്‍ നതാന്‍ ലിയോണ്‍ പരിക്കേറ്റ് പുറത്തായതു മാത്രമാണ് ഓസ്‌ട്രേലിയക്ക് നിരാശ നല്‍കുന്ന ഘടകം. ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടാം ടെസ്റ്റില്‍ ടീമില്‍ കളിപ്പിച്ചു. മികവോടെ പന്തെറിയാനും സ്റ്റാര്‍ക്കിനു സാധിച്ചു.
ഇംഗ്ലീഷ് താരം ഒല്ലി പോപ്പും ഇന്നു കളിക്കില്ല. താരത്തിനും പരിക്കാണ് വിനയായത്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനു ആദ്യ രണ്ട് കളികളിലും കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. താരത്തെ മൂന്നാം ടെസ്റ്റില്‍ പരിഗണിക്കില്ല. പകരം ക്രിസ് വോക്‌സ് എത്തും. രണ്ടാം ടെസ്റ്റില്‍ കളിച്ച ജോഷ് ടംഗ് മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ മാര്‍ക് വുഡിനു അവസരം നല്‍കാനാണ് ഇംഗ്ലണ്ട് തീരുമാനം. ഒല്ലി പോപ്പിന്റെ വിടവ് നികത്താന്‍ മൊയീന്‍ അലിയേയും ഇംഗ്ലണ്ട് ഇറക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ