ടെസ്റ്റില്‍ 100 വിക്കറ്റുകള്‍; ഷഹീന്‍ അഫ്രീദി പാക് ഇതിഹാസങ്ങളുടെ പട്ടികയില്‍

99 വിക്കറ്റുകളുമായാണ് അഫ്രീദി ഒന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. ലങ്കന്‍ ഓപ്പണര്‍ നിഷാന്‍ മധുഷ്‌കയെ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന്റെ കൈകളിലെത്തിച്ചാണ് താരം 100 സംഖ്യയിലെത്തിയത്
കരുണരത്നയെ പുറത്താക്കിയത് ആഘോഷിക്കുന്ന ഷഹീൻ അഫ്രീദി/ എഎഫ്പി
കരുണരത്നയെ പുറത്താക്കിയത് ആഘോഷിക്കുന്ന ഷഹീൻ അഫ്രീദി/ എഎഫ്പി

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ തികച്ച് പാക് പേസ് സെന്‍സേഷന്‍ ഷഹീന്‍ ഷാ അഫ്രീദി. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് താരം 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 

ടെസ്റ്റ് 100 വിക്കറ്റോ അതിലധികമോ നേടുന്ന പാക് ബൗളര്‍മാരുടെ പട്ടികയില്‍ താരം 18ാം സ്ഥാനത്ത് ഇടംപിടിച്ചു. 26 മത്സരങ്ങള്‍ കൡച്ചാണ് അഫ്രീദിയുടെ നേട്ടം. 23ാം വയസില്‍ ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ മാത്രം പാക് പേസറായും അഫ്രീദി മാറി. ഈ പ്രായത്തില്‍ സമാന നേട്ടം തൊട്ട രണ്ട് പേര്‍ പാക് ഇതിഹാസ പേസ് ദ്വയങ്ങളായ വഖാര്‍ യൂനിസും വസിം അക്രവും മാത്രമാണ്. 

99 വിക്കറ്റുകളുമായാണ് അഫ്രീദി ഒന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. ലങ്കന്‍ ഓപ്പണര്‍ നിഷാന്‍ മധുഷ്‌കയെ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന്റെ കൈകളിലെത്തിച്ചാണ് താരം 100 സംഖ്യയിലെത്തിയത്. പിന്നാലെ കുശാല്‍ മെന്‍ഡിസിനെ മടക്കി നേട്ടം 101ല്‍ എത്തിച്ചു. 

പിന്നീട് എയ്ഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ചു ഓപ്പണറും ക്യാപ്റ്റനുമായ ദിമുത് കരുണരത്‌നെ ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ കൂട്ടുകെട്ടു പൊളിച്ചും അഫ്രീദി ലങ്കയെ വരിഞ്ഞിട്ടു. കരുണ രത്‌നെയുടെ പോരാട്ടം താരം സര്‍ഫ്രാസിന്റെ കൈകളില്‍ അവസാനിപ്പിച്ചു. 29 റണ്‍സാണ് ലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്. 

പരിക്കിനെ തുടര്‍ന്നു ഏതാണ്ട് ഒരു വര്‍ഷത്തോളം ടെസ്റ്റ് കളിക്കാതിരുന്ന അഫ്രീദിയുടെ മികച്ച തിരിച്ചു വരവാണ് ഗാലെയിലേത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ അഫ്രീദി നേടി. താരത്തിന്റെ ടാലി 102 വിക്കറ്റുകളിലെത്തി. 

മഴയെ തുടര്‍ന്നു പോരാട്ടം നിര്‍ത്തി വച്ചിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്ക നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. 

എയ്ഞ്ചലോ മാത്യൂസ് (64) അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ 89 റണ്‍സുമായി ധനഞ്ജയ ഡി സില്‍വയും 25 റണ്‍സുമായി സദീര സമരവിക്രമയും ക്രീസില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com