ലണ്ടന്‍: പീറ്റ് സാംപ്രസ് എന്ന അതികായനായ പ്രതിഭയെ കീഴടക്കിയാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടെന്നീസ് ലോകത്തേക്കുള്ള തന്റെ വരവറിയിച്ചത്. വിംബിള്‍ഡണിലെ സെന്റര്‍ കോര്‍ട്ടില്‍ അത്തരമൊരു കാഴ്ച ഇന്നലെ കണ്ടുവെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനെ കീഴടക്കി സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസ് വിംബള്‍ഡണിലെ പുതിയ ചാമ്പ്യനായി. താരത്തിന്റെ കന്നി വിംബിള്‍ഡണ്‍ കിരീടവും രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്. ടെന്നീസിലെ തലമുറ മാറ്റത്തിന്റെ നാന്ദി കൂടിയായി പോരാട്ടം മാറി.
പിന്നാലെ തന്റെ ട്വിറ്റര്‍ പേജിലൂടെ സച്ചിന്‍ അല്‍ക്കരാസിനെ അഭിനന്ദിച്ചു കുറിപ്പിട്ടു- 'കണ്ടത് ഉജ്ജ്വലമായ ഒരു ഫൈനല്‍. രണ്ട് താരങ്ങളും പുറത്തെടുത്തത് മികച്ച ടെന്നീസ്. ഇതാ ടെന്നീസിലെ പുതിയ സൂപ്പര്‍ താരത്തിന്റെ ഉദയത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. റോജര്‍ ഫെഡററെ പിന്തുടര്‍ന്നതു പോലെ ഞാന്‍ ഇനി അടുത്ത 10-12 വര്‍ഷത്തേക്ക് കാര്‍ലോസിന്റെ കരിയറിനെയാണ് പിന്തുടരുക. ഒരുപാട് അഭിനന്ദനങ്ങള്‍'- സച്ചിന്‍ കുറിച്ചു.
സെന്റര്‍ കോര്‍ട്ടിലെ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിന്റെ അപ്രമാദിത്വത്തിനു അവസാനം കുറിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. എട്ടാം വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രമെഴുതാന്‍ ഇറങ്ങിയ ജോക്കോവിചിനെ 20കാരന്‍ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ