സൂറിച്ച്: ഫുട്ബോള്‍ കളത്തിലെ വംശീയ വെറി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഇക്കാര്യത്തിലുണ്ടാകുമെന്ന് വ്യക്തമാക്കി ഫിഫ. വംശീയ വിരുദ്ധ സമിതിക്ക് ഫിഫ രൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയറിനെ സമിതിയെ നയിക്കാന്‍ നിയമിച്ച ഫിഫയുടെ നടപടിയും കൈയടി നേടി.
സമീപ കാലത്ത് ഏറ്റവും അധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരമാണ് വിനിഷ്യസ് ജൂനിയര്‍. മെയ് മാസത്തില്‍ സ്പാനിഷ് ലാ ലിഗയില്‍ വലന്സിയക്കെതിരായപോരാട്ടത്തിനിടെ താരത്തിനു നേര്‍ക്ക് കാണികളുടെ ഭാഗത്തു നിന്നു കടുത്ത രീതിയില്‍ ആക്ഷേപമുണ്ടായിരുന്നു. ഇതിനെതിരെ വിനിഷ്യസ് തന്നെ രംഗത്തെത്തി. ലാ ലിഗയുടെ സമീപനത്തെയും താരം അന്നു ചോദ്യം ചെയ്തിരുന്നു.
വംശീയതയ്ക്ക് ഫുട്ബോളില്‍ സ്ഥാനമില്ലെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനി കളത്തിലുണ്ടായാല്‍ മത്സരം ആ നിമിഷം അവസാനിപ്പിക്കാം. ഇതു തടയുന്നതിനായി ശക്തമായ നിയമങ്ങള്‍ ഫിഫ തയ്യാറാക്കുമെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ