'മോദി സ്റ്റേഡിയത്തിൽ പ്രേത ബാധയുണ്ടോ? പോയി കളിച്ച് ജയിക്കു'- പാക് ടീമിനോട് അഫ്രീദി
ഇസ്‌ലാമബാദ്: ഏഷ്യാ കപ്പ് പോരാട്ടം പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുമെന്ന് ഉറപ്പായതോടെ ലോകകപ്പിനു പാക് ടീം ഇന്ത്യയിലേക്ക് വരുമെന്ന കാര്യത്തിലും വ്യക്തത വന്നു. ഇന്ത്യ- പാക് പോരാട്ടം ഏഷ്യാ കപ്പിലും ലോകകപ്പിലും ആരാധകരെ കാത്തിരിക്കുന്നു. അതിനിടെ ലോകകപ്പിലെ ഇന്ത്യക്കെതിരായ പാകിസ്ഥാന്റ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നടത്തണമെന്ന് മുൻ പാക് നായകൻ ഷാഹിദി അഫ്രീദി.
ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റർ ഒക്ടോബർ 15ന് മോദി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് കരട് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന നിലപാട് പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. ഏഷ്യാ കപ്പ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചതോടെ മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന നിലപാടും പാക് ടീം മയപ്പെടുത്തി. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് പാക് നിലപാട് ചോദ്യം ചെയ്തു അഫ്രീദി രംഗത്തെത്തിയത്.
'അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. അവിടെ എന്താ തീയുണ്ടോ, അതല്ല പ്രേതബാധയുണ്ടോ? അവിടെ പോയി കളിച്ചു ജയിക്കുകയാണ് വേണ്ടത്. ഇത്തരം വെല്ലുവിളികളെ മറികടക്കാനുള്ള ഏക മാർഗം വിജയമാണ്.'
'പാകിസ്ഥാൻ ടീമിന്റെ വിജയമാണ് പ്രധാനം. ഇതു പോസിറ്റീവായി എടുക്കണം. ഇന്ത്യക്ക് അവിടെയാണ് കളിക്കാൻ സൗകര്യമെങ്കിൽ അവിടെ പോയി കളിക്കുക. തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ചെന്നു വിജയിക്കുക. നിങ്ങൾക്ക് എന്താണ് ലഭിച്ചതെന്നു അവർക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്'- അഫ്രീദി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ