ലണ്ടന്‍: ക്രിക്കറ്റ് മത്സരത്തിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്ന താരങ്ങളടക്കമുള്ളവരോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം വ്യക്തമാക്കി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവന ഇറക്കി.
ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഫോര്‍ ഇക്വിറ്റി ഇന്‍ ക്രിക്കറ്റ് (ഐസിഇസി) കായിക രംഗത്തെ വംശീയത അടക്കമുള്ള വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ബോര്‍ഡിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പിന്നാലെയാണ് ക്ഷമാപണവുമായി ബോര്‍ഡ് രംഗത്തെത്തിയത്. വംശീയത, ലിംഗ വിവേചനം, വർണത്തിന്റെ, വര്‍ഗത്തിന്റെ അടിസ്ഥാനത്തിനുള്ള മാറ്റി നിര്‍ത്തലുകള്‍ എന്നിവ ചെറുക്കുന്നതിനോ, അവയെ ഇല്ലായ്മ ചെയ്യാനോ ക്രിക്കറ്റ് ബോര്‍ഡിനു കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.
ഐസിഇസി മുന്നോട്ടു വച്ച 44 ശുപാര്‍ശകള്‍ അടിസ്ഥാനമാക്കി വിഷയത്തില്‍ ബോര്‍ഡ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ഫലപ്രദമായൊരു പദ്ധതി മൂന്ന് മാസത്തിനുള്ള നടപ്പിലാക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ക്രിക്കറ്റ് എല്ലാവരുടേയും കളിയാണ്. എന്നാല്‍ എല്ലാ കാലത്തും അതു അങ്ങനെ ആയിരുന്നില്ല. വനിതകളോടും കറുത്തവരോടും വലിയ തോതിലുള്ള അവഗന കാണിച്ചിട്ടുണ്ട്. അത്തരത്തില്‍ വിവേചനം, വംശീയ അധിക്ഷേപം അടക്കമുള്ളവ നേരിടേണ്ടി വന്നവരോടെല്ലാം മാപ്പ് ചോദിക്കുന്നു.
കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്പോര്‍ട്സ് (സിഎംഎസ്) കമ്മിറ്റിയും ക്രിക്കറ്റില്‍ വലിയ തോതില്‍ അഴിമതികള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. വംശീയ അധിക്ഷേപം മാത്രമല്ല ലിംഗ വിവേചനവും വരേണ്യതയുമെല്ലാം ക്രിക്കറ്റിലെ അസ്വീകാര്യ പ്രവണതകളാണെന്നും സിഎംഎസ് വ്യക്തമാക്കി. തെറ്റുകള്‍ ഇല്ലാതാക്കാനും പ്രതീക്ഷക്കൊത്തു ഉയര്‍ന്നു പ്രവര്‍ത്തിക്കാനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കേണ്ടതുണ്ടെന്നും സിഎംഎസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ