ലുധിയാന: ഇന്ത്യൻ ഫുട്ബോളിൽ പുതു ചരിത്രമെഴുതി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി. ഐ ലീഗിൽ കിരീടം സ്വന്തമാക്കി അവർ ഐഎസ്എല്ലിലേക്ക് യോഗ്യത സ്വന്തമാക്കി. രാജസ്ഥാൻ എഫ്സിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് അവർ കിരീടം ഉറപ്പാക്കി. ഇതോടെയാണ് അടുത്ത സീസണിലെ ഐഎസ്എൽ പോരാട്ടത്തിലേക്ക് അവർ യോഗ്യതയും നേടിയത്. ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടുന്ന ആദ്യ ടീമായും അവർ മാറി.
ഐ ലീഗ് ചാമ്പ്യൻമാർക്ക് ഈ സീസൺ മുതൽ ഐഎസ്എല്ലിലേക്ക് പ്രമോഷൻ നൽകുമെന്ന് എഐഎഫ്എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഐഎസ്എല്ലിലേക്ക് വഴി തുറന്നത്. പഴയ മിനർവ പഞ്ചാബ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി ആയി മാറിയതിനു ശേഷമുള്ള ആദ്യ ഐ ലീഗ് കിരീടമാണിത്.
രാജസ്ഥാൻ എഫ്സിക്കെതിരായ പോരാട്ടത്തിൽ ഇരു പകുതികളിലായി രണ്ട് ഗോളുകളാണ് പഞ്ചാബ് വലയിലാക്കിയത്. 16ാം മിനിറ്റിൽ രാജസ്ഥാൻ താരം യാഷ് ത്രിപാഠിയുടെ സെൽഫ് ഗോളിൽ പഞ്ചാബ് മുന്നിലെത്തി. 41ാം മിനിറ്റിൽ ലൂക മജ്സെൻ രണ്ടാം ഗോൾ വലയിലാക്കി ടീമിന്റെ ലീഡുയർത്തി.
രണ്ടാം പകുതിയിൽ യുവാൻ മേരയിലൂടെ അവർ മൂന്നാം ഗോളും നേടി. ഇഞ്ച്വറി ടൈമിൽ ഹിമിങ്തങ്മാവിയിലൂടെ നാലാം ഗോളും വലയിലിട്ട് അവർ തകർപ്പൻ ജയവും കിരീടവും പ്രമോഷനും ഉറപ്പാക്കി.
ജയത്തോടെ പഞ്ചാബിന് 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് ഇനി ബാക്കിയുള്ള മത്സരങ്ങൾ ജയിച്ചാലും 47 പോയിന്റ് മാത്രമേ ആകു. ഇതോടെയാണ് പഞ്ചാബിന് കിരീടം ഉറപ്പായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ