'അമ്പയറേ അതെങ്ങനെ എല്‍ബി ആകും?'- ഡിആര്‍എസിനും റിവ്യു! വനിതാ പ്രീമിയര്‍ ലീഗില്‍ വിവാദം

മത്സരത്തില്‍ യുപി ഉയര്‍ത്തിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന സ്‌കോര്‍ ചെയ്‌സ് ചെയ്യാനായി മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയപ്പോഴാണ് സംഭവങ്ങള്‍. അഞ്ചാം ഓവറിലാണ് വിവാദ തീരുമാനങ്ങളുടെ പിറവി
ഡിആർഎസ് തീരുമാനം ചോദ്യം ചെയ്യുന്ന ഹെയ്ലി മാത്യൂസ്/ പിടിഐ
ഡിആർഎസ് തീരുമാനം ചോദ്യം ചെയ്യുന്ന ഹെയ്ലി മാത്യൂസ്/ പിടിഐ

മുംബൈ: കളത്തിലെ ആദ്യ വിവാദത്തിന് സാക്ഷിയായി വനിതാ പ്രീമിയര്‍ ലീഗ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് യുപി വാരിയേഴ്‌സ് പോരാട്ടത്തിനിടെയാണ് കളത്തിലെ വിവാദം. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി നാലാം വിജയം പിടിച്ചു. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 

​​ഡിആർഎസ് പരിശോധിച്ച മൂന്നാം അമ്പയര്‍ക്കു തീരുമാനം പിഴച്ചതാണ് വിവാദത്തെ ശ്രദ്ധേയമാക്കുന്നത്. ഡിആർഎസ് തിരുമാനവും ചിലപ്പോള്‍ പിഴച്ചേക്കുമെന്നു ഈ വിവാദം തുറന്നു കാണിക്കുന്നു. 

മത്സരത്തില്‍ യുപി ഉയര്‍ത്തിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന സ്‌കോര്‍ ചെയ്‌സ് ചെയ്യാനായി മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയപ്പോഴാണ് സംഭവങ്ങള്‍. അഞ്ചാം ഓവറിലാണ് വിവാദ തീരുമാനങ്ങളുടെ പിറവി. 

മുബൈയുടെ വിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസാണ് അപ്പോള്‍ ക്രീസില്‍. യുപിക്കായി സോഫി എക്ലസ്റ്റോണ്‍ പന്തെറിയുന്നു. താരം ഒരു യോര്‍ക്കര്‍ ബോളാണ് എറിഞ്ഞത്. ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് താരത്തിന്റെ കാലില്‍ കൊണ്ടതായി സംശയം വരുന്നു. ഉടന്‍ തന്നെ യുപി റിവ്യു ആവശ്യപ്പെടുന്നു. 

ഡിആര്‍എസ് പരിശോധനയില്‍ ഹെയ്‌ലി മാത്യൂസ് എല്‍ബിഡബ്ല്യു ആയെന്ന് വിധിച്ച് മൂന്നാം അമ്പയര്‍ ഔട്ട് അനുവദിക്കുന്നു. ഫീല്‍ഡ് അമ്പയര്‍ ഔട്ടും വിളിച്ചു. 

എന്നാല്‍ ഹെയ്‌ലി മാത്യൂസ് മൂന്നാം അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. എല്‍ബി വിളിച്ച തീരുമാനത്തില്‍ താരം അമ്പരന്നു. ഡിആര്‍എസിലൂടെ തീരുമാനിക്കപ്പെട്ട ഔട്ട് വീണ്ടും പരിശോധിക്കാന്‍ ഹെയ്‌ലി റിവ്യു ആവശ്യപ്പെട്ടു. 

വീഡിയോയുടെ മറ്റൊരു ആംഗിള്‍ പരിശോധിച്ചപ്പോള്‍ പന്ത് കാലില്‍ കൊള്ളും മുന്‍പ് ബാറ്റിലുരസിയതായി തെളിഞ്ഞു. ഇതോടെ തന്റെ തെറ്റ് മനസിലാക്കി മൂന്നാം അമ്പയര്‍ ഔട്ട് വിളിച്ചത് റദ്ദാക്കി. ഹെയ്‌ലി ബാറ്റിങ് തുടരുകയും ചെയ്തു. അവസരം നീട്ടിക്കിട്ടിയെങ്കിലും താരത്തിന് ബാറ്റിങില്‍ ശോഭിക്കാനായില്ല. 12 റണ്‍സുമായി ഹെയ്‌ലി മടങ്ങി. 

മത്സരത്തില്‍ 160 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 164 റണ്‍സെടുത്ത് തുടര്‍ച്ചയായി നാലാം വിജയം പിടിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 33 പന്തില്‍ 53 റണ്‍സ് കണ്ടെത്തി. യുപിയുടെ രണ്ടാം തോല്‍വിയാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

ഗണ്ണേഴ്സ് മുന്നോട്ട്; ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com