ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി; ഡല്‍ഹിക്കെതിരെ പഞ്ചാബിന് മിന്നും ജയം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം
ഡേവിഡ് വാര്‍ണറെ പുറത്താക്കിയതില്‍ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, പിടിഐ
ഡേവിഡ് വാര്‍ണറെ പുറത്താക്കിയതില്‍ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് എളുപ്പം മറികടക്കാമെന്ന് കരുതി ക്രീസില്‍ എത്തിയ ഡല്‍ഹി ബാറ്റിങ് നിരയെ പഞ്ചാബ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡല്‍ഹിയുടെ ഇന്നിങ്‌സ് എട്ടിന് 136 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയുമാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 27 പന്തില്‍ 54 റണ്‍സ്, ഫിലിപ്പ് സോര്‍ട്ട് 17 പന്തില്‍ 21 റണ്‍സ് എന്നിവര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച് എളുപ്പം വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പിന്നീടായിരുന്നു പഞ്ചാബ് ബൗളര്‍മാരുടെ രൗദ്രഭാവം. മിച്ചല്‍ മാര്‍ഷ് നാല് പന്തില്‍ മൂന്ന്, റിലേ റൂസോ അഞ്ച് പന്തില്‍ അഞ്ച്, അക്‌സര്‍ പട്ടേല്‍ രണ്ട് പന്തില്‍ ഒന്ന്, മനീഷ് പാണ്ഡെ മൂന്ന് പന്തില്‍ പൂജ്യം, അമാന്‍ ഹക്കീം ഖാന്‍ 18 പന്തില്‍ 16, കുല്‍ദീപ് യാദവ്  11 പന്തില്‍ അഞ്ച്, പ്രവീണ്‍ ദുബെ 20 പന്തില്‍ 16 എന്നിവര്‍ ഡല്‍ഹി നിരയില്‍ നിറം മങ്ങി.

പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ നാല് വിക്കറ്റാണ് നേടിയത്. രാഹുല്‍ ചഹര്‍ രണ്ടും നഥാന്‍ എല്ലിസ് ഒരു വിക്കറ്റും നേടി. നേരത്തെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് പഞ്ചാബ് നേടിയത്. ടോസ് നേടിയ ഡല്‍ഹി ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങിനിറങ്ങിയ പഞ്ചാബിനെ പ്രഭ്സിമ്രാന്‍ ഒറ്റയ്ക്ക് തോളിലേറ്റി. താരം കരുത്തുറ്റ സെഞ്ച്വറിയുമായി ക്രീസ് നിറഞ്ഞു. മികവോടെ ചെറുത്തു നിന്നാണ് പ്രഭ്സിമ്രാന്‍ പോരാട്ടം നയിച്ചത്. താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്.

65 പന്തുകള്‍ നേരിട്ട് പത്ത് ഫോറും ആറ് സിക്സും സഹിതം പ്രഭ്സിമ്രാന്‍ 103 റണ്‍സുകള്‍ അടിച്ചെടുത്തു. സാം കറന്‍, സിക്കന്ദര്‍ റാസ എന്നിവരും രണ്ടക്കം കടന്നു. കറന്‍ 20 റണ്‍സെടുത്തു. റാസ 11 റണ്‍സുമായി പുറത്താകാതെ നിന്നു. റണ്ണൊന്നുമെടുക്കാതെ റിഷി ധവാനും ക്രീസില്‍. 

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഏഴ് റണ്‍സിലും ലിയാം ലിവിങ്സ്റ്റന്‍ നാല് റണ്‍സിലും മടങ്ങി. ജിതേഷ് ശര്‍മയ്ക്കും മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. താരം അഞ്ച് റണ്‍സുമായി കൂടാരം കയറി. പിന്നീട് സാം കറനാണ് അല്‍പ്പം പിടിച്ചു നിന്നത്. താരം 24 പന്തില്‍ നിന്നാണ് 20 റണ്‍സെടുത്തത്. ഹര്‍പ്രീത് ബ്രാര്‍ (രണ്ട്), ഷാരൂഖ് ഖാന്‍ (രണ്ട്) എന്നിവരും അമ്പേ നിരാശപ്പെടുത്തി. 

ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ ബൗളിങില്‍ തിളങ്ങി. താരം മൂന്നോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, പ്രവീണ്‍ ഡുബെ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com