കൊല്‍ക്കത്ത: ഒരിക്കലും തകരില്ലെന്നു കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ചരിത്ര നേട്ടത്തില്‍ തന്റെ കൈയൊപ്പു ചാര്‍ത്തി വിരാട് കോഹ്‌ലി. 35ാം പിറന്നാള്‍ ദിനത്തില്‍ കൊല്‍ക്കത്തയിലെ തന്റെ പ്രിയപ്പെട്ട മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു റെക്കോര്‍ഡിനൊപ്പമെത്തിയ സെഞ്ച്വറി പ്രകടനം. ഏകദിനത്തിലെ കന്നി സെഞ്ച്വറി നേടിയ ഈഡന്റെ മണ്ണില്‍ റെക്കോര്‍ഡ് ശതകവും നേടാന്‍ കിങ് കോഹ്‌ലിക്ക് സാധിച്ചു.
ഈ ലോകകപ്പില്‍ മൂന്ന് തവണ സെഞ്ച്വറി വക്കിലെത്തിയ ശേഷം വീണു പോയ കോഹ്‌ലി നാലാം ശ്രമത്തില്‍ റെക്കോര്‍ഡ് തൊട്ടു. ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി. ബംഗ്ലാദേശിനെതിരെയാണ് താരം 48ാം സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയ (85), ന്യൂസിലന്‍ഡ് (95), ശ്രീലങ്ക (88) ടീമുകള്‍ക്കെതിരെ സെഞ്ച്വറി വക്കില്‍ പോരാട്ടം അവസാനിപ്പിച്ചു.
289 ഏകദിനത്തിലാണ് കോഹ്‌ലി 49ാം സെഞ്ച്വറികള്‍ കുറിച്ചത്. സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 സെഞ്ച്വറികളിലെത്തിയത്.
2008ല്‍ ശ്രീലങ്കക്കെതിരെയാണ് കോഹ്‌ലിയുടെ ഏകദിന അരങ്ങേറ്റം. ആദ്യ സെഞ്ച്വറി 2009ല്‍. 15 വര്‍ഷത്തെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി കോഹ്‌ലി നേടിയത് ശ്രീലങ്കക്കെതിരെ. പത്തെണ്ണം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്‍പത്, ഓസ്‌ട്രേലിയക്കെതിരെ എട്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ അഞ്ച് വീതം. പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ മൂന്ന് വീതം സെഞ്ച്വറി, സിംബാബ്‌വെക്കെതിരെ ഒരു സെഞ്ച്വറി.
ഏകദിനത്തില്‍ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സായിരുന്നു. യാദൃശ്ചികമെന്നു പറയട്ടെ സച്ചിന്റെ അവസാന ഏകദിന പോരാട്ടത്തിലായിരുന്നു കോഹ്‌ലിയുടെ ഈ മാസ്മരിക ഇന്നിങ്‌സ് എന്നതും കൗതുകം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ