ബംഗളൂരു: ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ന്യൂസിലന്‍ഡിനെതിരെ ബാറ്റിങിനു എത്തിയ മാത്യൂസിനോട് ഹെല്‍മറ്റിലെ പ്രോബ്ലം ഒക്കെ പരിഹരിച്ചല്ലേ എത്തിയതെന്നു ചോദിക്കുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് രസിപ്പിക്കുന്നത്. ഹെല്‍മറ്റിലെ പ്രശ്‌നം കാരണമാണ് കഴിഞ്ഞ മത്സരത്തില്‍ മാത്യൂസ് ടൈംഡ് ഔട്ടായത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കിവികള്‍ നിര്‍ണായക പോരാട്ടമാണ് കളിക്കുന്നത്. ടോസ് നേടി അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിനിടെയാണ് ബാറ്റിങിനായി മാത്യൂസ് ക്രീസിലെത്തിയപ്പോള്‍ ഓടിയെത്തി വില്ല്യംസന്‍ ഹെല്‍മറ്റിന്റെ കാര്യം പ്രത്യേകം അന്വേഷിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ക്രീസില്‍ എത്തി ആദ്യ പന്ത് ഫെയ്‌സ് ചെയ്യേണ്ട സമയം അതിക്രമിച്ചെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതോടെ മാത്യൂസിനു ക്രീസിലെത്തും മുന്‍പ് തന്നെ ഔട്ടാകേണ്ടി വന്നു. ഒരു താരം ഔട്ടായി അടുത്ത താരത്തിനു ക്രീസിലെത്തി ആദ്യ പന്ത് ഫെയ്‌സ് ചെയ്യാന്‍ അനുവദിച്ച സമയം രണ്ട് മിനിറ്റാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ടൈംഡ് ഔട്ടാകുന്ന ആദ്യ താരമായി മാത്യൂസ്. താരം ഇറങ്ങുന്നതിനിടെ ഹെല്‍മറ്റില്‍ തകരാര്‍ സംഭവിച്ചതു പരിഹരിക്കാന്‍ ശ്രമിച്ചതാണ് സമയം വൈകാന്‍ ഇടയാക്കിയത്. ഇക്കാര്യം മാത്യൂസ് ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല.
15 വര്‍ഷത്തെ കരിയറിനിടെ ഇത്രയും മോശം മനോഭാവമുള്ള എതിരാളികളെ കണ്ടിട്ടില്ലെന്നു മാത്യൂസ് തുറന്നടിച്ചു. മത്സര ശേഷം തന്നോടു അനീതിയാണ് കാണിച്ചതെന്നും ഇറങ്ങുന്ന സമയത്തിലെ സെക്കന്‍ഡുകളുടെ വ്യത്യാസം ചൂണ്ടിക്കാട്ടി മാത്യൂസ് വാദിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ