ബംഗലൂരു: ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമിയില്‍ ഇടംനേടിയിരുന്നു.
ഒമ്പതാം വിജയം നേടി ദീപാവലി ആഘോഷപൂര്‍ണമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ 50-ാം സെഞ്ച്വറി കാത്തിരിക്കുകയാണ് ആരാധകര്‍. കൊല്‍ക്കത്തയിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചാല്‍ ബംഗലൂരുവിലെ ആദ്യ ഏകദിന സെഞ്ച്വറി എന്നതിനൊപ്പം, 50 സെഞ്ച്വറി എന്ന ചരിത്രനേട്ടവും കോഹ്‌ലിക്ക് സ്വന്തമാകും.
49 സെഞ്ച്വറിയുമായി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുള്ളത്. 2013 ല്‍ ബംഗലൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ നായകന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടിയത്. രോഹിത്, ഗില്‍, ശ്രേയസ്സ് തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ കത്തിക്കയറിയാല്‍ ദീപാവലി വെടിക്കെട്ടിനാകും ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയാകുക.
ജസ്പ്രീത് ബൂമ്ര അടക്കം ഏതാനും താരങ്ങള്‍ക്ക് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയാല്‍ ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചേക്കും. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്‌സ് അട്ടിമറി വിജയം നേടിയിരുന്നു. സെമിയില്‍ ഇടംനേടാതെ പുറത്തായെങ്കിലും, അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച പോരാട്ടം നടത്തി തിരിച്ചുപോകാനാകും നെതര്‍ലന്‍ഡ്‌സ് ശ്രമിക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ