ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ചെല്‍സി. സ്വന്തം തട്ടകത്തില്‍ അവര്‍ 4-4നാണ് സമനില പിടിച്ചത്. അടിയും തിരിച്ചടിയുമായി മത്സരം സജീവമായപ്പോള്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പിറന്നത് എട്ട് ഗോളുകള്‍.
സിറ്റിക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളുകള്‍ നേടി. മാനവല്‍ അകാഞ്ചി, റോഡ്രി എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ വലയിലാക്കിയത്. ചെല്‍സിക്കായി തിയാഗോ സില്‍വ, റഹീം സ്‌റ്റെര്‍ലിങ്, നിക്കോളാസ് ജാക്‌സന്‍, കോള്‍ പാല്‍മര്‍ എന്നിവര്‍ വല ചലിപ്പിച്ചു.
25ാം മിനിറ്റില്‍ ഹാളണ്ട് പെനാല്‍റ്റി വലയിലാക്കിയാണ് സിറ്റിയുടെ ഗോളടിക്ക് തുടക്കമിട്ടത്. നാല് മിനിറ്റിനുള്ളില്‍ 29ല്‍ സില്‍വ ഗോള്‍ മടക്കി. പിന്നാലെ 37ാം സ്റ്റെര്‍ലിങിലൂടെ ചെല്‍സി ലീഡും എടുത്തു. എന്നാല്‍ ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അകാഞ്ചി സിറ്റിയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ഹാളണ്ടിലൂടെ തന്നെ സിറ്റി ലീഡ് നേടി. 67ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സനിലൂടെ ചെല്‍സി വീണ്ടും സമനില പിടിച്ചു. 86ല്‍ റോഡ്രിയിലൂടെ ലീഡ് തിരികെ പിടിച്ചു സിറ്റി ജയ പ്രതീക്ഷയുമായി മുന്നേറി. എന്നാല്‍ 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയത്ത് വഴങ്ങിയ പെനാല്‍റ്റി സിറ്റിക്ക് ജയം നിഷേധിച്ചു. കിക്കെടുത്ത കോള്‍ പാല്‍മര്‍ ലക്ഷ്യം തെറ്റാതെ പന്ത് വലയിലുമാക്കി.
ജയത്തോടെ സിറ്റി 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ചെല്‍സി പത്താമത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ