മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കത്തികയറി ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് റെക്കോര്‍ഡ് നേട്ടം. കിവീസ് നിരയിലെ നാല് ബാറ്റര്‍മാരുടെ വിക്കറ്റ് വീഴ്ത്തിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി. ലോകകപ്പില്‍ 17 ഇന്നിങ്‌സുകളില്‍ നിന്ന് ഷമി 51 വിക്കറ്റ് നേട്ടം കുറിച്ചു. 23 ഇന്നിങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച സഹീര്‍ഖാനാണ് പിന്നില്‍ . പട്ടികയില്‍ 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റ് നേട്ടം കുറിച്ച ജവഗല്‍ ശ്രീനാഥുമുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡ് 40 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, എന്നിവരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 99 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 16 പന്തില്‍ 11 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.
മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി ന്യൂസിലന്‍ഡ് സ്‌കോര്‍ 39 ല്‍ നില്‍ക്കെ എട്ടാമത്തെ ഓവറിലായിരുന്നു വിക്കറ്റ്.
എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റി ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിക്കാതെ ശരാശരി റണ്‍റേറ്റിലാണ് കിവീസ് ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. 73 പന്തില്‍ നിന്ന് 69 റണ്‍സെടുത്താണ് കെയ്ന്‍ വില്ല്യംസണ്‍ പുറത്തായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ