അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. സ്‌റ്റേഡിയത്തില്‍ മുഖ്യാതിഥിയായിട്ടാകും മോദിയെത്തുക.
ന്യൂസിലന്‍ഡിനെതിരെ നേടിയ ഉജ്ജ്വലവിജയമാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. സെമി വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അനുമോദിച്ചിരുന്നു. 'അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ'- പ്രധാനമന്ത്രി ആശംസിച്ചു. വിരാട് കോഹ്‌ലിയുടെ റെക്കോഡ് നേട്ടത്തെയും മുഹമ്മദ് ഷമിയുടെ പ്രകടനത്തെയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.
മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഫൈനലിന് സ്റ്റേഡിയത്തിനുമുകളിലൂടെ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്‌റോബാറ്റിക് സംഘത്തിന്റെ എയര്‍ഷോ ഉണ്ടാകുമെന്നും ബോളിവുഡ് താരങ്ങളടക്കം എത്തുമെന്നും സൂചനയുണ്ട്.സ്വന്തം പേരുള്ള സ്റ്റേഡിയത്തില്‍ നേരത്തേ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ മോദി എത്തിയിരുന്നു. മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഫൈനല്‍ കാണാന്‍ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം എത്തുമെന്നാണ് സൂചന.
20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ സൗരവ് ഗാംഗുലിയും ഓസ്ട്രേലിയന്‍ ടീമിനെ റിക്കി പോണ്ടിങ്ങുണ് നയിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ