ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി മേരി ലൂയിസ് ഇറ്റ. ബുണ്ടസ് ലീഗയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു പുരുഷ ടീമിന്റെ സഹ പരിശീലക സ്ഥാനത്തെത്തുന്ന ആദ്യ വനിതാ കോച്ചെന്ന ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത നേട്ടം അവര്‍ സ്വന്തമാക്കി.
യൂനിയന്‍ ബെര്‍ലിന്‍ ടീമിന്റെ സഹ പരിശീലക സ്ഥാനത്താണ് 32കാരിയായ ഈ മുന്‍ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ നിയമിക്കപ്പെട്ടത്. നിലവില്‍ മാര്‍ക്കോ ഗ്രോട്ടെയാണ് ടീമിന്റെ താത്കാലിക പരിശീലകന്‍.
ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അക്കാദമിയില്‍ നിന്ന് ഈ വര്‍ഷമാണ് പ്രൊഫഷണല്‍ പരിശീലകയാകാനുള്ള ലൈസന്‍സ് മേരി സ്വന്തമാക്കിയത്. 26ാം വയസില്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മേരി വെര്‍ഡര്‍ ബ്രെമന്റെ അണ്ടര്‍ 15 ആണ്‍ കുട്ടികളുടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താണ് പുതു കരിയര്‍ തുടങ്ങിയത്.
നേരത്തെ വനിതാ ലീഗില്‍ എഫ്എഫ്‌സി ടര്‍ബൈന്‍ പോട്‌സ്ഡാമിന്റെ താരമായിരുന്നു മേരി. 2010ല്‍ ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗും ടീമിനൊപ്പം മൂന്ന് ബുണ്ടസ് ലീഗ കിരീടങ്ങളും സ്വന്തമാക്കി. പിന്നീട് ഹാംബര്‍ഗര്‍, ക്ലോപ്പന്‍ബര്‍ഗ്, വെര്‍ഡര്‍ ബ്രെമന്‍ ടീമുകളിലും കളിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ