വിണ്ടും മാക്‌സ്‌വെല്‍ ഷോക്ക്; തകര്‍പ്പന്‍ ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ കളിച്ചത്
മാക്‌സ്‌വെല്‍ /പിടിഐ
മാക്‌സ്‌വെല്‍ /പിടിഐ

ഗുവാഹത്തി: മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം നേടി. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇതോടെ  പരമ്പരയില്‍ ആദ്യ ജയത്തോടെ ഓസീസ് 2-1 എന്ന നിലയിലലെത്തി. രണ്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. 48 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ എട്ട് വീതം സിക്സും ഫോറുമടക്കം 104 റണ്‍സോടെ പുറത്താകാതെ നിന്നു. എട്ട് സിക്സും എട്ട് ഫോറുമഖയിരുന്നു മാകസ്‌വെല്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 

വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ കളിച്ചത്. ട്രാവിസ് ഹെഡും ആരോണ്‍ ഹാര്‍ഡിയും മികച്ച തുടക്കമേകി. അഞ്ചാം ഓവറില്‍ ഹാര്‍ഡിയെ അര്‍ഷ്ദീപ് സിങ് മടക്കി.  12 പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു ഹാര്‍ഡിയുടെ സമ്പാദ്യം. പിന്നാലെ തകര്‍ത്തടിച്ച ഹെഡിനെ മടക്കി ആവേശ് ഖാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 18 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 35 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

ജോഷ് ഇംഗ്ലസിനെ (10) രവി ബിഷ്ണോയ് പുറത്താക്കി. സ്റ്റോയിനിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒന്നിച്ചതോടെ കങ്കാരുകള്‍ ഉണര്‍ന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ - മാര്‍ക്കസ് സ്റ്റോയ്നിസ് സഖ്യം 60 റണ്‍സ് ചേര്‍ത്തതോടെ ഓസീസിന് പ്രതീക്ഷ കൈവന്നു. സ്റ്റോയ്നിസിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു സ്റ്റോയ്നിസിന്റെ സമ്പാദ്യം. പിന്നാലെ  ടിം ഡേവിഡിനെ (0)  ബിഷ്ണോയ് മടക്കി. 

ആറാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍ - ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയില്‍ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 21 റണ്‍സാണ് ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. അനായാസം മാക്‌സ്‌വെല്‍ ഓസീസിനെ വിജയത്തിലെത്തിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com