ബ്യൂണസ് അയേഴ്‌സ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം വിജയം സ്വന്തമാക്കി നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന. പരാഗ്വെക്കെതിരായ പോരാട്ടത്തില്‍ അവര്‍ ഒറ്റ ഗോളിന്റെ വിജയം സ്വന്തമാക്കി.
അതേസമയം മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ വെനസ്വെലയുമായി സമനിലയില്‍ പിരിഞ്ഞു. 1-1നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പകരക്കാരനായി ഇറങ്ങിയ പോരില്‍ തുടക്കത്തില്‍ തന്നെ സ്വന്തമാക്കിയ ലീഡിലാണ് അര്‍ജന്റീന ജയം ഉറപ്പിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ നിക്കോളാസ് ഓഡാമെന്‍ഡിയാണ് അര്‍ജന്റീനയ്ക്കായി വല ചലിപ്പിച്ചത്. എന്നാല്‍ പിന്നീട് മത്സരത്തില്‍ ഗോള്‍ പിറന്നില്ല.
അര്‍ജന്റീന അതിനു ശേഷം 15ഓളം ശ്രമങ്ങള്‍ നടത്തി. നാലെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്. എങ്കിലും അവര്‍ വിജയം കൈവിട്ടില്ല.
അതേസമയം ബ്രസീലിനെ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് വെനസ്വെല സമനിലയില്‍ തളച്ചത്. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ ബ്രസീലിന്റെ ലീഡ് ഗോളും വെനസ്വെലയുടെ സമനില ഗോളും രണ്ടാം പകുതിയിലാണ് വന്നത്.
50ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ കോര്‍ണര്‍ കിക്കില്‍ നിന്നു നല്‍കിയ പന്ത് ഗബ്രിയേല്‍ മഗല്‍ഹെസ് ഹെഡ്ഡറിലൂടെ വലയിലിട്ടാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ 85ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലോ വെനസ്വെലയെ ഒപ്പമെത്തിച്ചു.
മൂന്നില്‍ മൂന്ന് ജയവുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. മൂന്നില്‍ രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീല്‍ രണ്ടാമത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ