ലഖ്‌നൗ: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിനു പിന്നാലെ സ്റ്റീവ് സ്മിത്തിന്റെ വിവാദ പുറത്താകലില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. താരത്തിന്റെ പന്തില്‍ സ്മിത്ത് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ ഇതു ഔട്ടല്ലെന്നാണ് ചില ആരാധകര്‍ വാദിക്കുന്നത്.
എന്നാല്‍ റിവ്യൂവിനു പോകും മുന്‍പ് തന്നെ ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിക്കുമെന്നാണ് താന്‍ കരുതിയത് എന്നാണ് റബാഡ പറയുന്നത്. തനിക്കും വിക്കറ്റ് കീപ്പര്‍ ക്വിനിക്കും (ക്വിന്റന്‍ ഡി കോക്ക്) വ്യക്തമായും ഉറപ്പുണ്ടായിരുന്നു സ്മിത്ത് ഔട്ടാണെന്നു. അംപയര്‍ ഔട്ട് നിഷേധിച്ചപ്പോള്‍ എന്തായാലും സാങ്കേതിക വിദ്യ തങ്ങളുടെ രക്ഷക്കെത്തിയെന്നും റബാഡ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു സ്മിത്തിന്റേതു നിര്‍ണായക വിക്കറ്റാണ്. അദ്ദേഹം ക്രീസില്‍ നില്‍ക്കുന്നിടത്തോളം സമയം ഏറെ അപകടകാരിയാണെന്നും റബാഡ വ്യക്തമാക്കി.
പന്ത് സ്മിത്തിന്റെ പാഡില്‍ കൊണ്ടപ്പോള്‍ റബാഡ ശക്തമായ അപ്പീല്‍ നടത്തി. എന്നാല്‍ അംപയര്‍ നോട്ടൗട്ട് വിധിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ റിവ്യൂ ആവശ്യപ്പെട്ടു.
ഡിആര്‍എസില്‍ സ്മിത്ത് ഔട്ടാണെന്നു വിധിച്ചു. പന്ത് ലെഗ് സ്റ്റംപില്‍ കള്ളുമെന്ന നിലയിലാണ് പന്തിന്റെ ഗ്രാഫ് ഡിആര്‍എസില്‍ കാണിച്ചത്. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അംപയറും സ്മിത്തും തീരുമാനത്തില്‍ അമ്പരന്നു നില്‍ക്കുന്നതും കാണാമായിരുന്നു.
മികച്ച രീതിയില്‍ ബാറ്റ് വീശവേയാണ് സ്മിത്തിന്റെ മടക്കം. അമ്പരപ്പ് മാറാതെയാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
മത്സരത്തില്‍ 312 ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 134 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സ്‌കോര്‍ 200 പോലും കടത്താന്‍ സാധിക്കാതെ അവര്‍ 177 റണ്‍സില്‍ തകര്‍ന്നടിഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ