വിജയം ആഘോഷിക്കുന്ന അഫ്ഗാന്‍ താരങ്ങള്‍
വിജയം ആഘോഷിക്കുന്ന അഫ്ഗാന്‍ താരങ്ങള്‍

അഫ്ഗാന്‍ വീണ്ടും പുതുചരിത്രമെഴുതി; പാകിസ്ഥാനെ തകര്‍ത്തു; സെമി സാധ്യത മങ്ങി

മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി.

ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ച് അഫ്ഗാന്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരോവര്‍ ശേഷിക്കേ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതാദ്യമായാണ് അഫ്ഗാന്‍ ലോകകപ്പില്‍ രണ്ട് ജയങ്ങള്‍ നേടുന്നത്.ഈ ലോകകപ്പില്‍ അഫ്ഗാന്‍ നേടുന്ന രണ്ടാം ജയമാണിത്. ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചായിരുന്നു ഈ ലോകകപ്പിലെ ആദ്യവിജയം. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി.

ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മത് ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. റഹ്മാനുള്ള ഗുര്‍ബാസ് - ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യം 21.1 ഓവറില്‍ 130 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ അഫ്ഗാന്‍ മത്സരവിജയം തങ്ങള്‍ക്കൊപ്പമെന്ന സന്ദേശം നല്‍കിയിരുന്നു.  53 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 65 റണ്‍സെടുത്ത ഗുര്‍ബാസിനെ മടക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്‍ അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്മത്ത് ഷാ - ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 93 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. 84 പന്തുകള്‍ നേരിട്ട റഹ്മത്ത് ഷാ 77 റണ്‍സോടെയും 45 പന്തുകള്‍ നേരിട്ട ഷാഹിദി 48 റണ്‍സോടെയും പുറത്താകാതെ നിന്നു.


ക്യാപ്റ്റന്‍ ബാബര്‍ അസമിന്റയും അബ്ദുള്ള ഷഫീകിന്റെയും അര്‍ധ സെഞ്ച്വറികളുടെയും ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 282 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ അടിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അബ്ദുല്ല ഷഫീക്കും ക്യാപ്റ്റന്‍ ബാബറും അസമും ചേര്‍ന്ന് ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് പാകിസ്ഥാന് സഹായകമായി. അര്‍ധ സെഞ്ച്വറി നേടിയ അബ്ദുല്ല എട്ട് റണ്‍സ് കൂടി എടുത്ത ശേഷം നൂര്‍ അഹമ്മദ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി.

74 റണ്‍സ് എടുത്ത ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. 92 പന്ത് നേരിട്ടാണ് അസം 74 റണ്‍സ് എടുത്തത്. നാല് തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ ഒരു തവണ അസം സിക്സര്‍ പറത്തി. കഴിഞ്ഞ മത്സരങ്ങളില്‍ നന്നായി കളിച്ച റിസ് വാന് എട്ടുറണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. സൗദ് ഷക്കീലും ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും അവസരോചിതമായ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ പാകിസ്ഥാന് സഹായമായത്.

നൂറ് അഹമ്മദ് മൂന്നും നവീന്‍ ഉല്‍ ഹഖ് രണ്ടും മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും റാഷിദ് ഖാന്‍ നന്നായി പന്തെറിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com