ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് തോല്‍വിയോടെ, ലോകകപ്പിൽ പാകിസ്ഥാന്റെ സെമി സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ അഫ്ഗാനിസ്ഥാനെതിരെയും തോല്‍വി രുചിച്ചതോടെ, വിവിധ കോണുകളില്‍ നിന്ന് പാകിസ്ഥാന്‍ ടീമിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. 283 റണ്‍സ് എന്ന മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തിയിട്ടും അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയം നേടിയതിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പാക് ടീം മുക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം അടക്കമുള്ളവര്‍ പാകിസ്ഥാന്‍ ടീമിന്റെ ദയനീയ പരാജയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബര്‍ അസമിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണമാണ് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അക്വിബ് ജാവേദ് നടത്തിയത്. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ഷഹീന്‍ അഫ്രീദിയെ ക്യാപ്റ്റനാക്കണമെന്നാണ് അക്വിബ് ജാവേദ് ആവശ്യപ്പെട്ടത്. വെള്ള പന്തില്‍ ഷഹീന്‍ അഫ്രീദിയാണ് ക്യാപ്റ്റനാകാന്‍ ഏറ്റവും യോജിച്ച ആള്‍ എന്ന് അക്വിബ് ജാവേദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള ഏറ്റവും മികച്ച പന്തയമാണ് ഷഹീന്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കഴിവുള്ള ക്യാപ്റ്റനാണെന്ന് തെളിയിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടു,' -മുന്‍ പേസര്‍ പറഞ്ഞു. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന നാലു കളികളിലും പാകിസ്ഥാന് വിജയിച്ച മതിയാവൂ. എന്നാല്‍ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകള്‍ക്കെതിരെയാണ് ഇനിയുള്ള മത്സരം. ഇംഗ്ലണ്ടും ബംഗ്ലാദേശുമാണ് മറ്റു എതിരാളികള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ