മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമേല്‍ മജുംദാറിനെ നിയമിച്ചു. രമേഷ് പവാറിന്റെ പിന്‍ഗാമിയായിട്ടാണ് മജുംദാറിന്റെ നിയമനം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായ മജുംദാര്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 171 മത്സരങ്ങളില്‍ നിന്നായി 11,000 റണ്‍സും 30 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് രമേഷ് പവാറിനെ വനിതാ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തു നിന്നും മാറ്റിയത്. തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ അംഗവുമായ ഹൃഷികേശ് കനിത്കറിനാണ് വനിതാ ടീം കോച്ചിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.
വനിതാ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി നിയമിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമോല്‍ മജുംദാര്‍ പ്രതികരിച്ചു. രണ്ടു ലോകകപ്പ് ടൂര്‍ണമെന്റുകള്‍ മുന്നിലുള്ളതിനാല്‍ അടുത്ത രണ്ടു വര്‍ഷം നിര്‍ണായകമാണ്. ഇതിനായി ടീമിനെ ഒരുക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളതെന്നും അമോല്‍ മജുംദാര്‍ പറഞ്ഞു.
മുമ്പ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ അമോൽ മജുംദാർ പരിശീലിപ്പിച്ചിട്ടുണ്ട്. നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ