പൊരുതി വീണു ഇന്ത്യ; കിങ്സ് കപ്പിൽ ഇറാഖ് ഫൈനലിൽ

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം
കിങ്സ് കപ്പിൽ ഇറാഖ് ഫൈനലിൽ/ എക്‌സ്
കിങ്സ് കപ്പിൽ ഇറാഖ് ഫൈനലിൽ/ എക്‌സ്

ബാങ്കോക്ക്: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

പെനാലിറ്റ് ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് എടുത്ത കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോയതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയ്ക്ക് വേണ്ടി സന്ദേശ് ജിങ്കാന്‍, സുരേഷ് വാങ്ചം, അന്‍വര്‍ അലി, റഹീം അലി എന്നിവര്‍ വലകുലുക്കി. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. 

17-ാം മിനിറ്റില്‍ മഹേഷ് സിങ് നയോറത്ത് അടിച്ച ഗോള്‍ കളിയില്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കി. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയ്‌ക്കെതിരെ 28-ാം മിനിറ്റില്‍ അലി അല്‍ ഹമാദി നേടിയ ഗോള്‍ ഇറാഖിനെ സമനിലയില്‍ എത്തിച്ചു. 

ബോക്‌സിൽ പന്ത് കൈകൊണ്ട് തൊട്ടതിന് ഡിഫൻഡർ സന്ദേശ് ജിങ്കാന് മഞ്ഞക്കാർഡും കിട്ടി. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു സ്‌കോർ. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇറാഖ് ഗോള്‍ കീപ്പര്‍ ജലാല്‍ ഹസ്സന്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി.

മന്‍വീര്‍ സിങ്ങിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മന്‍ ഹുസൈന്‍ ഇറാഖിന് സമനില സമ്മാനിച്ചു. മത്സരം 90 മിനിറ്റ് കഴിഞ്ഞതോടെ നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

ലോകറാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇറാഖ് 70-ാം റാങ്കിലാണ്. ഇന്ത്യ 99-ാം സ്ഥാനത്താണ്. നായകനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഫൈനലില്‍ തായ്‌ലന്‍ഡ്-ലെബനന്‍ സെമി ഫൈനല്‍ മത്സരത്തിലെ ജേതാവിനെ ഇറാഖ് നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com