മുംബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാര്‍. ഓപ്പണിങ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറിയിരിക്കുകയാണ് ഗില്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി എന്നിവര്‍ യഥാക്രമം ഒന്‍പത്, എട്ട് സ്ഥാനങ്ങളിലാണ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്.
ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ 67 റണ്‍സ് നേടിയ ഗില്‍, പാകിസ്ഥാനെതിരെയുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും മികച്ച തുടക്കമാണ് നല്‍കിയത്. പാകിസ്ഥാനെതിരെ റണ്‍മല തീര്‍ക്കുന്നതില്‍ ഓപ്പണര്‍മാരായ ഗില്ലും രോഹിത്തും മികച്ച അടിത്തറയാണ് ഇട്ടത്. ഇരുവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി. പാകിസ്ഥാനെതിരെ 58 റണ്‍സാണ് ഗില്ലിന്റെ സംഭാവന.
പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് പിന്നാലെ ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലും രോഹിത് അര്‍ധ സെഞ്ച്വറി കുറിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ടോപ് സ്‌കോറര്‍ രോഹിത് ആണ്. ശ്രീലങ്കയ്‌ക്കെതിരെ 213 റണ്‍സ് എന്ന ചുരുങ്ങിയ സ്‌കോറാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചതെങ്കിലും ടീം സ്‌കോര്‍ 200 കടക്കുന്നതില്‍ രോഹിത്തിന്റെ പങ്ക് വലുതാണ്. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ശ്രീലങ്കയ്‌ക്കെതിരെ ആധികാരികമായ വിജയം ഇന്ത്യ നേടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ