അലയന്‍സ് അരീനയില്‍ ലെവര്‍കൂസന്റെ മനോഹര ഫുട്‌ബോള്‍; ബയേണിനെ സമനിലയില്‍ തളച്ചു

എന്നാല്‍ ലെവര്‍കൂസന്‍ വലിയ താമസം ഇല്ലാതെ തിരിച്ചടിച്ചു. 24ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അലക്‌സ് ഗ്രിമാല്‍ഡോ മനോഹരമായി വലയിലാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചാമ്പ്യന്‍ ടീം ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകമായ അലയന്‍സ് അരീനയില്‍ സമനിലയില്‍ തളച്ച് സാബി അലോണ്‍സോയുടെ ബയര്‍ ലെവര്‍കൂസന്‍. മത്സരം 2-2 എന്ന നിലയില്‍ അവസാനിച്ചു. ലെവര്‍കൂസന്‍ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്തും ഇത്രയും പോയിന്റുമായി ബയേണ്‍ രണ്ടാമതും. 

കളിയുടെ തുടക്കത്തില്‍ തന്നെ ഹാരി കെയ്‌നിലൂടെ ബയേണ്‍ മുന്നിലെത്തി. കോര്‍ണറില്‍ നിന്നു ലിറോയ് സനെ കൊടുത്ത പന്ത് ഉപമക്കാനോ ഹെഡ്ഡ് ചെയ്ക് കെയ്‌നിനു മറിച്ചു. മനോഹരമായ ഹെഡ്ഡറിലൂടെ കെയ്ന്‍ പന്ത് വലയിലിട്ടു. 

എന്നാല്‍ ലെവര്‍കൂസന്‍ വലിയ താമസം ഇല്ലാതെ തിരിച്ചടിച്ചു. 24ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അലക്‌സ് ഗ്രിമാല്‍ഡോ മനോഹരമായി വലയിലാക്കി. പിന്നീട് ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല. 

രണ്ടാം പകുതിയുടെ തുടക്കത്തിലും സമനില തന്നെ. കളിയുടെ അവസാന പത്ത് മിനിറ്റില്‍ തോമസ് ടുക്കല്‍ ബയേണ്‍ നിരയില്‍ വരുത്തിയ മാറ്റം അവര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. മത്യാസ് ടെല്ലിന്റെ ഇടതു വശത്തൂടെയുള്ള കടന്നു കയറലും താരം അളന്നു മുറിച്ചു നല്‍കിയ പാസും ലിയോന്‍ ഗൊരെറ്റ്‌സ്‌ക ഗോളാക്കി മാറ്റി. 86ാം മിനിറ്റിലായിരുന്നു ഈ ഗോളിന്റെ പിറവി. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെയായിരുന്നു ഗൊരെറ്റ്‌സ്‌ക ബോക്‌സില്‍ നിന്നത്. 

എന്നാല്‍ ബയേണിന്റെ വിജയ മോഹത്തിന് അല്‍പ്പായുസായിരുന്നു. യൂനസ് ഹോഫ്മാനെ അല്‍ഫോണ്‍സോ ഡേവിസ് ബോക്‌സില്‍ വീഴ്ത്തിയതിനു ലെവര്‍കൂസനു അനുകൂലമായി പെനാല്‍റ്റി. ഇഞ്ച്വറി ടൈമിലെ ഈ അബദ്ധം ബയേണിന്റെ വിജയ മോഹത്തിനുള്ള ലക്ഷ്യം അടച്ചു. കിക്കെടുത്ത ഇസക്വിയേല്‍ പലാസിയോ പന്ത് സുരക്ഷിതമായി വലയില്‍ നിക്ഷേപിച്ചു. 

കളിയുടെ തുടക്കത്തില്‍ ബയേണിന്റെ സര്‍വാധിപത്യമായിരുന്നു. എന്നാല്‍ മത്സരം പുരോഗമിക്കവേ ലെവര്‍കൂസന്‍ സംഘടിതമായി കളിച്ചു. സാബി അലോണ്‍സോയ്ക്ക് കീഴില്‍ മനോഹര ഫുട്‌ബോളാണ് അവര്‍ കാഴ്ച വച്ചത്. ഇരു പക്ഷവും പന്തടക്കത്തിലും മുന്നേറ്റത്തിലും അവസരം സൃഷ്ടിക്കുന്നതിലും ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com