'ഞങ്ങള്‍ ദൃഢ നിശ്ചയത്തോടെ പോരാടും, സന്തോഷ നിമിഷങ്ങളും സമ്മാനിക്കും'- ആരാധകരോട് കോഹ്‌ലി

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നു ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ഏറ്റവും മികച്ച നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ താടനടക്കമുള്ള ഇന്ത്യന്‍ ടീം ഒന്നടങ്കം ദൃഢനിശ്ചയം ചെയ്തതായും കോഹ്‌ലി വ്യക്തമാക്കി. 

'ആരാധകര്‍ നല്‍കുന്ന മികച്ച പിന്തുണയുടെ ബലത്തിലാണ് ഞങ്ങള്‍ വിശ്വ കിരീടം വീണ്ടും സ്വന്തമാക്കുമെന്നു ദൃഢമായി മനസില്‍ ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വിജയങ്ങളുടെ ഓര്‍മകളുണ്ട്. പ്രത്യേകിച്ച് 2011ലെ ഐതിഹാസിക കിരീട നേട്ടം. അതെല്ലാം ഹൃദയങ്ങളില്‍ പതിഞ്ഞിരിക്കുന്ന കാര്യമാണ്. അത്തരം പുതിയ ഓര്‍മകള്‍ ആരാധകര്‍ക്കായി ഒരുക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.' 

'ലോകകപ്പ് അവിശ്വസനീയമായ ടൂര്‍ണമെന്റാണ്. ആരാധകര്‍ ഏറ്റവും വൈകാരികമായി സമീപിക്കുന്ന പോരാട്ടം. അത്തരമൊരു ലോക മാമാങ്കത്തില്‍ ഭാഗമാകാന്‍ വീണ്ടും സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആരാധകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ടീം എല്ലാം നല്‍കാന്‍ തയ്യാറാണ്.' 

'ലക്ഷക്കണക്കിനു ആരാധകര്‍ നമ്മുടെ വിജയത്തിനു ഊര്‍ജമായി നില്‍ക്കുന്നു എന്നതിനേക്കാള്‍ വലിയ പ്രചോദനം മറ്റെന്താണ്. ടീം കിരീടം നേടണമെന്നു ആഗാധമായ അഭിനിവേശത്തില്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.' 

'ഞങ്ങള്‍ ഒരു യാത്രക്ക് തുടക്കമിടുകയാണ്. രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമെന്നു ഉറപ്പാണ്. മികച്ച പ്രകടനം നടത്തി രാജ്യത്തിന്റെ അഭിമാനങ്ങളാകാന്‍ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്'- കോഹ്‌ലി പറഞ്ഞു. 

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്നത്. 1983, 2011 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിനു ഓസ്‌ട്രേലിയയുമായാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com