ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യയുടെ 'ഓള്‍ റൗണ്ട് മികവ്'- ഓസ്‌ട്രേലിയയെ വീഴ്ത്തി ഏകദിന പരമ്പര

മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്
ലെബുഷെയ്ൻ അശ്വിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു/ പിടിഐ
ലെബുഷെയ്ൻ അശ്വിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു/ പിടിഐ

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചു 99 റണ്‍സിനാണ് ഇന്ത്യന്‍ ജയം. 

പുതുക്കി തീരുമാനിച്ച വിജയ ലക്ഷ്യമായ 33 ഓവറില്‍ 317 റണ്‍സിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 217 റണ്‍സില്‍ അവസാനിച്ചു. 

മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് സ്വന്തമാക്കിയത്. 

ഓസീസിനായി ഡേവിഡ് വാര്‍ണര്‍, സീന്‍ അബ്ബോട്ട് എന്നിവര്‍ മാത്രമാണ് പൊരുതിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. വാര്‍ണര്‍ 53 റണ്‍സും അബ്ബോട്ട് 54 റണ്‍സും എടുത്തു. മര്‍നസ് ലെബുഷെയ്ന്‍ 27 റണ്‍സും ജോഷ് ഹെയ്‌സല്‍വുഡ് 23 റണ്‍സും എടുത്തു അല്‍പ്പം ക്രീസില്‍ നിന്നു. മറ്റൊരളാും തിളങ്ങിയില്ല. കാമാറോണ്‍ ഗ്രീന്‍ 19 റണ്‍സുമായി മടങ്ങി. കളി തീരുമ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ റണ്ണൊന്നുമില്ലാതെ പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു. 

ഇന്ത്യക്കായി അശ്വിന്‍, ജഡേജ ദ്വയം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും എടുത്തു. 

ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യന്‍ ബാറ്റിങ് നിര കുറിച്ചത്. സെഞ്ച്വറികളുമായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തുടങ്ങി വച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഏറ്റെടുത്തതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഒരോവറില്‍ നാല് തുടര്‍ സിക്സുകള്‍ പറത്തി സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടില്‍ തീ പടര്‍ത്തി. വെറും 24 പന്തിലാണ് താരം അര്‍ധ സെഞ്ച്വറി തികച്ചത്. 36 പന്തില്‍ ആറ് വീതം സിക്സും ഫോറും സഹിതം സൂര്യ കുമാര്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ 13 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. 

ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 11 ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിനു മാറ്റേകി. ഏകദിനത്തില്‍ ശ്രേയസ് നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. 

ശ്രേയസ് പുറത്തായതിനു പിന്നാലെ ശുഭ്മാന്‍ സെഞ്ച്വറി തികച്ചു. താരത്തിന്റെ ആറാം ഏകദിന ശതകം. 93 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 101 റണ്‍സെടുത്താണ് ഗില്ലിന്റെ സെഞ്ച്വറി. ശ്രേയസ്- ഗില്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്.

രാഹുല്‍ 38 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 52 റണ്‍സ് കണ്ടെത്തി. ഇഷാന്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 18 പന്തില്‍ 31 റണ്‍സെടുത്തു. 

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. 12 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. രണ്ടാം വിക്കറ്റ് ഇന്ത്യക്ക് 216 റണ്‍സില്‍ നില്‍ക്കെയാണ് നഷ്ടമായത്. ശ്രേയസിനെ സീന്‍ അബ്ബോട്ട് മടക്കി. കാമറോണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. 

ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി. പാറ്റ് കമ്മിന്‍സ് കളിക്കാനിറങ്ങിയില്ല. സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com