'ആ നരകത്തിലേക്ക് ആര് വരും'- മിയാന്‍ദാദിന്റെ വായടപ്പിച്ച് വെങ്കിടേഷ് പ്രസാദ്

ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പ്രകോപനപരമായ പ്രസ്താവനകളുമായി മുന്‍ പാക് താരങ്ങള്‍ രംഗത്തുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കളിക്കുന്ന കാലത്ത് ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇന്ത്യയുടെ ഇതിഹാസ പേസര്‍ വെങ്കിടേഷ് പ്രസാദ് കാഴ്ചവച്ചിട്ടുള്ളത് പാകിസ്ഥാനെതിരെ ആയിരുന്നു. ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം രണ്ട് തവണ സ്വന്തമാക്കിയതും പാക് ബാറ്റിങിനെ വിറപ്പിച്ചു തന്നെ. ഇപ്പോഴിതാ സമാനമായൊരു പ്രകടനമാണ് വെങ്കിയുടെ ഭാഗത്ത് നിന്നു വന്നിരിക്കുന്നത്. പന്തു കൊണ്ടല്ല വാക്കുകള്‍ കൊണ്ടാണെന്ന് മാത്രം. 

ഏഷ്യ കപ്പ് ക്രിക്കറ്റ് പാകിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പ്രകോപനപരമായ പ്രസ്താവനകളുമായി മുന്‍ പാക് താരങ്ങള്‍ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് അതിരൂക്ഷമായ ഭാഷയില്‍ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. കുറച്ച് അതിരുവിട്ടായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം. 

ഇതിന് ഒറ്റ വാക്കില്‍ വായടപ്പിക്കുന്ന മറുപടി പറഞ്ഞാണ് പണ്ട് പാക് ബാറ്റിങിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രസാദിന്റെ കുറിപ്പ്. ട്വിറ്റര്‍ പേജില്‍ മിയാന്‍ദാദിന്റെ ഈ വാക്കുകള്‍ എടുത്തു കാണിച്ചായിരുന്നു പ്രസാദിന്റെ മറുപടി.

ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് വരാന്‍ താത്പര്യമില്ലെങ്കില്‍ ഏത് നരകത്തിലേക്ക് വേണമെങ്കിലും പൊയ്‌ക്കോട്ടെ. അതൊന്നും തങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യമേ അല്ല. പാകിസ്ഥാന് നിലനില്‍ക്കാന്‍ ഇന്ത്യയുടെ ആവശ്യമില്ല- എന്നായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ ഭയപ്പെടുകയാണെന്നും പാക് മണ്ണില്‍ തോറ്റാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് സഹിക്കാനാകുന്ന കാര്യമല്ലെന്നും  പൊതുജനം തങ്ങളെ വെറുതെവിടില്ലെന്ന് ടീമിന് അറിയാമെന്നും മിയാന്‍ദാദ് ആരോപിച്ചിരുന്നു.

'ആ നരകത്തിലേക്ക് പോകാന്‍ അവര്‍ക്കും താത്പര്യമില്ല'- എന്ന ഒറ്റ വാചകത്തിലുള്ള വായടപ്പിക്കുന്ന മറുപടിയുമായാണ് വെങ്കിടേഷ് പ്രസാദ് രംഗത്തെത്തിയത്. ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 

കഴിഞ്ഞ ദിവസം നടന്ന എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാകിസ്ഥാനിലാണെങ്കില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇ അടക്കമുള്ള പൊതു വേദിയില്‍ നടത്തുക അല്ലെങ്കില്‍ ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ മാറ്റുക തുടങ്ങിയ വിഷയങ്ങളും പരിഗണനയ്ക്കു വന്നു.

ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കും എന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. വിവാദം കത്തി നില്‍ക്കെ വിഷയത്തില്‍ മാര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് എസിസി തീരുമാനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com