കോപ്ടൗൺ; ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. തുടക്കത്തിൽ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറിയെങ്കിലും ക്യാപ്റ്റൻ ബിസ്മ മറൂഫിന്റേയും അയേഷ നസീമിന്റേയും മികവിൽ ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാൻ എത്തുകയായിരുന്നു.
സ്കോർ ബോർഡിൽ 50 റൺസ് നേടുന്നതിനു മുൻപാണ് മൂന്നു വിക്കറ്റ് പോയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മുനീബ അലി(14 ബോളില്‍ നിന്ന് 12 റണ്‍സ്) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റിച്ച ഘോഷ് സ്റ്റംപ് ചെയ്തു. തൊട്ടു പിന്നാലെ നിദ ധറും പുറത്തായി. പൂജ വസ്ത്രകാറിന്റെ ബോളില്‍ റിച്ച ഗോഷാണ് നിദയെ കൈപ്പിടിയില്‍ ഒതുക്കിയത്. പിന്നാലെ 11 റൺസ് എടുത്ത സിദ്ര അമീനും പുറത്തായി.
എന്നാൽ തുടരെ വിക്കറ്റുകൾ വീണെങ്കിലും ക്യാപ്റ്റൻ ബിസ്മ മറൂഫ് മറുവശത്ത് പിടിച്ചുനിൽക്കുകയായിരുന്നു. 55 പന്തിൽ 68 റൺസാണ് ബിസ്മ നേടിയത്. നാലാം വിക്കറ്റിൽ ചേർന്ന അയേഷയുമായി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 149 റൺസിലേക്ക് എത്തിച്ചത്. രണ്ട് സിക്സും രണ്ട് ഫോറും പറത്തി 25 ബോളിൽ നിന്ന് 43 റൺസാണ് അയേഷ അടിച്ചുകൂട്ടിയത്.
ഇന്ത്യയ്ക്കുവേണ്ടി രാധ യാദവ് രണ്ട് വിക്കറ്റും ദീപ്തി ശർമ, പൂജ വസ്ത്രകാർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ