ഹെറ്റ്മയറിന്റെ സിക്സറിൽ 'പഞ്ചറായി' പഞ്ചാബ്; സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ജയം
ചണ്ഡീഗഡ്: ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ അവസാന ഓവറിൽ ഒതുക്കി രാജസ്ഥാൻ റോൽസിന്റെ വിജയക്കുതിപ്പ്. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഏഴ് വിക്കറ്റിൽ രാജസ്ഥാൻ മറികടന്നു. ഇതോടെ സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന്റെ പോയിന്റ് പത്തായി ഒന്നാം സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ ആദ്യമൊന്നു വിയർത്തു. യശ്വസി ജയ്‌സ്വാൾ (28 പന്തിൽ 39), അവസാന ഓവറുകളിൽ രക്ഷകരായ ഷിംറോൺ ഹെറ്റ്മയർ (10 പന്തിൽ 27*), റോവ്‌മൻ പവൽ (5 പന്തിൽ 11) എന്നിവരാണ് രാജസ്ഥാന്റെ വിജയശിൽപികൾ.
ഹെറ്റ്മയര്‍ അവസാന ഓവറുകളില്‍ നടത്തിയ കൂറ്റൻ പ്രകടനം രാജസ്ഥാന് വിജയ പ്രതീക്ഷ നൽകി. മൂന്ന് സിക്‌സും ഒരു ഫോറും ചേര്‍ന്നതാണ് ഹെറ്റ്മയറുടെ ഇന്നിങ്‌സ്. റോവ്മാന്‍ പവല്‍ അഞ്ച് പന്തില്‍ നിന്ന് 11 റണ്‍സ് നേടി. പഞ്ചാബിനു വേണ്ടി റബാദയും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, ലാം ലിവിങ്സ്റ്റണ്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 16 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജിന്റെയും ആവേശ് ഖാന്റെയും രണ്ട് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്യാപ്റ്റന്‍ ശിഖര്‍ ധവാനു പകരമായി ഓപ്പണിങ്ങില്‍ ഇറങ്ങിയ അഥര്‍വ തയ്‌ഡെയാണ് ആദ്യം പുറത്തായത്. നാലാം ഓവറില്‍ ആവേശ് ഖാന്റെ പന്തില്‍ കുല്‍ദീപ് സെന്നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 12 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സാണ് നേടിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് നേടാനേ പഞ്ചാബിനായുള്ളൂ.
ടീം സ്‌കോര്‍ 70-ല്‍ നില്‍ക്കേ, അഞ്ചാമനായി ശശാങ്ക് സിങ്ങും മടങ്ങി. കുല്‍ദീപ് സെന്നിന്റെ പന്തില്‍ ധ്രുവ് ജുറേലിന് ക്യാച്ച്. ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സാണ് സമ്പാദ്യം. പിന്നീട് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 24 പന്തില്‍ 29 റണ്‍സ് നേടി ജിതേഷ് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 103. ആവേശ് ഖാന്റെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ചായാണ് പുറത്തായത്. ആവേശ് ഖാന്റെ രണ്ടാം വിക്കറ്റ്.
പിന്നാലെ 14 പന്തില്‍ 21 റണ്‍സ് നേടി ലിവിങ്‌സ്റ്റണ്‍ റണ്ണൗട്ടായി മടങ്ങി. ചാഹലിന്റെ പന്തില്‍ ഡബിളിനു ശ്രമിക്കവേ പന്ത് കൈയില്‍ കിട്ടിയ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശര്‍മ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 16 പന്തില്‍ 31 റണ്‍സെടുത്ത് അവസാനത്തെ പന്തില്‍ പുറത്തായി. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ കേശവ് മഹാരാജിന് ക്യാച്ചാവുകയായിരുന്നു. മറുതലക്കല്‍ ഹര്‍പ്രീത് ബ്രാര്‍ (3) പുറത്താവാതെ നിന്നു. രാജസ്ഥാനുവേണ്ടി ബോള്‍ട്ട്, കുല്‍ദീപ് സെന്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ