കൊല്‍ക്കത്ത: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നിണ്ട ആവേശപ്പോരില്‍ കൊല്‍ക്കത്തയ്ക്ക് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 222 റണ്‍സ് പിന്തുടര്‍ന്ന ബംഗളൂരു ഒരു റണ്‍സ് അകലെ വീണു. സ്‌കോര്‍ ആര്‍സിബി 20 ഓവറില്‍ 10 ന് 221 റണ്‍സ്, കൊല്‍ക്കത്ത 20 ഓവറില്‍ 6 ന് 222.
അവസാന ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടിയെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം നേടാനായില്ല. ഇതോടെ സീസണിലെ ഏഴാം തോല്‍വിയും ആര്‍സിബി ഏറ്റുവാങ്ങി. സീണണില്‍ അഞ്ചാം ജയമാണ് കൊല്‍ക്കത്ത നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
32 പന്തില്‍ 55 റണ്‍സ് നേടിയ വില്‍ ജാക്‌സ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. രജത് പട്ടീദാര്‍ 23 പന്തില്‍ 52 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വിരാട് കോഹ് ലി(18) ക്യാപ്റ്റന്‍ ഡുപ്ലസി (7) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണയുടെ ഫുള്‍ ടോസ് കോഹ് ലിയുടെ ബാറ്റില്‍ തട്ടി മുകളിലോട്ട് ഉയര്‍ന്നു. പന്ത് റാണ തന്നെ കൈയ്യിലൊതുക്കി. പന്ത് അരയ്ക്ക് മുകളിലാണെന്നും നോബോളാണെന്നും വാദിച്ച കോഹ് ലി ഉടനെ റിവ്യൂ നല്‍കി. എന്നാല്‍ റിവ്യൂവില്‍ പന്ത് നോബോളല്ലെന്ന് അമ്പയര്‍ വിധിയെഴുതിയതോടെ കോഹ് ലി രോഷത്തോടെ കളം വിട്ടു. പിന്നാലെ നായകന്‍ ഡുപ്ലെസിസിനേയും ബെംഗളൂരുവിന് നഷ്ടമായി. ഏഴ് റണ്‍സെടുത്ത താരം നിരാശപ്പെടുത്തി.
എന്നാല്‍ വില്‍ ജാക്‌സും രജത് പാട്ടിദാറും ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അര്‍ധ സെഞ്ചറിയുമായി വിൽ ജാക്സും രജത് പട്ടീദാറും ആർസിബിയെ തോളിലേറ്റി. അഞ്ചു വീതം സിക്സുകളാണ് ഇരുവരും അടിച്ചുകൂട്ടിയത്.12ാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.
പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനും (ആറ്), മഹിപാല്‍ ലോംറോറും (നാല്) സ്പിന്നര്‍ സുനില്‍ നരെയ്‌നു മുന്നില്‍ വീണു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തില്‍ 24 റണ്‍സെടുത്തു പുറത്തായി. ഏഴാം വിക്കറ്റും വീണതോടെ ദിനേഷ് കാര്‍ത്തിക്കിലായി ആര്‍സിബിയുടെ പ്രതീക്ഷ.
ദിനേശ് കാര്‍ത്തിക്കും(25) സുയാഷ് പ്രഭുദേശായിയും(24) ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ബെംഗളൂരു ജയപ്രതീക്ഷ നിലനിര്‍ത്തി. ഇരുവരുടേയും വിക്കറ്റ് കൂടി വീണതോടെ മത്സരം കടുത്തു.
അവസാന ഓവറില്‍ 21-റണ്‍സാണ് ആര്‍.സി.ബിയ്ക്ക് വേണ്ടിയിരുന്നത്. മൂന്ന് സിക്‌സടിച്ച് കാണ്‍ ശര്‍മ ബെംഗളൂരുവിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തെ പുറത്താക്കി സ്റ്റാര്‍ക്ക് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. ഒടുവില്‍ 221 റണ്‍സിന് ബെംഗളൂരുവിന്റെ ഇന്നിങ്‌സ് അവസാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ