ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സിനെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎൽ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 6 വിക്കറ്റിന്റെ ജയം. മാര്‍ക്കസ് സ്റ്റോയിനിസിയാണ് ലഖ്‌നൗവിന്റെ വിജയശില്‌പി. പുറത്താകാതെ 63 പന്തില്‍ ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 124 സ്‌റ്റോയിനിസ് അടിച്ചെടുത്തത്. സീസണിലെ മികച്ച ചേസിങ് വിജയങ്ങളിൽ ഒന്നാണ് ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഉയർത്തിയ 211 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിൽ ആവേശ പോരാട്ടത്തിനൊടുവിൽ ലഖ്‌നൗ കൈവരിച്ചു. ലഖ്നൗവിന് ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. തുടര്‍ന്നെത്തിയ മാര്‍കസ് സ്‌റ്റോയ്‌നിസും കെഎല്‍ രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട നിലയില്‍ റണ്‍സുയര്‍ത്തി.
അഞ്ചാം ഓവറില്‍ മുസ്താഫിസുറിന്റെ പന്തില്‍ ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കി കെഎല്‍ രാഹുലും മടങ്ങി. പിന്നീട് ദേവ്ദത്ത് പടിക്കലുമൊത്തായി സ്റ്റോയ്‌നിസിന്റെ നീക്കങ്ങള്‍. പത്താം ഓവറില്‍ പതിരണയുടെ പന്തില്‍ ബൗള്‍ഡായി പടിക്കല്‍ 13 റൺസോടെ പുറത്തായി. പിന്നാലെ എത്തിയ നിക്കോളാസ് പുരാനെത്തും സ്റ്റോയ്‌നിസ് ചേർന്ന് ടീമിന്റെ സ്‌കോര്‍യർത്തി. 15-ാം ഓവറില്‍ 137 റണ്‍സ് എന്ന നിലയിലായിരുന്ന ലഖ്‌നൗ പിന്നീടുള്ള അഞ്ചോവറുകളില്‍ നേടിയത് 76 റണ്‍സ്. 17-ാം ഓവറില്‍ പുരാന്‍ പുറത്താകുമ്പോള്‍ വ്യക്തിഗത സമ്പാദ്യം 15 പന്തില്‍ 34 റണ്‍സ്. പിന്നീട് ദീപക് ഹൂഡയ്‌ക്കൊപ്പം ചേര്‍ന്ന് സ്റ്റോയ്‌നിസ് കളി ജയിപ്പിക്കുകയായിരുന്നു. ആറു പന്തില്‍ 17 റണ്‍സാണ് ദീപക് ഹൂഡ നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവസാന മൂന്നോവറുകളില്‍ വേണ്ടിയിരുന്നത് 47 റണ്‍സായിരുന്നു. മുസ്താഫിസുറിന്റെ 18-ാം ഓവറിലും പതിരണയുടെ 19-ാം ഓവറിലും ലഭിച്ചത് 15 വീതം റണ്‍സ്. ഇതോടെ അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ്. മുസ്താഫിസുറിനെ ആദ്യ പന്ത് തന്നെ സിക്‌സ് കടത്തിയും അടുത്ത പന്ത് ബൗണ്ടറി കടത്തിയും സ്‌റ്റോയ്‌നിസ് കളിതിരിച്ചു. അടുത്ത പന്ത് നോബോളും ഫോറും ആയതോടെ കളി പൂര്‍ണമായും ചെന്നൈയുടെ കൈയില്‍ നിന്ന് പോയി. തുടര്‍ന്നുള്ള പന്തും സ്റ്റോയ്‌നിസ് ഫോര്‍ നേടിയതോടെ ലഖ്‌നൗ ജയം സ്വന്തമാക്കി. ഒപ്പം പോയിന്റ് പട്ടികയില്‍ ചെന്നൈയെ മറികടക്കാനുമായി.
ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ചുറിയും ടീമിനെ തുണച്ചില്ല. 27 പന്തിൽ നിന്ന് 66 റൺസുമായി ശിവം ദുബെ ഗെയ്ക്‌വാദിന് പിന്തുണ നൽകി. നേരിട്ട ഏക ബോൾ ബൗണ്ടറിയിലേക്ക് ധോനിയും പങ്കുചേർന്നു. രവീന്ദ്ര ജഡേജ (16), ഡാരിയൽ മിച്ചൽ (11), അജിൻക്യ രഹാനെ (1) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സമ്പാദ്യം. നാല് ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത മാറ്റ് ഹെൻറി, നാല് ഓവറിൽ 50 റൺസ് വഴങ്ങിയ മൊഹ്സിൻ ഖാൻ, നാല് ഓവറിൽ 47 റൺസ് വിട്ടുകൊടുത്ത യാഷ് താക്കൂർ എന്നിവർ ലക്നൗവിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത മതീഷ പതിരാന ചെന്നൈയ്ക്കായി 2 വിക്കറ്റ് വീഴ്‍ത്തി. മുസ്താഫിസുർ റഹ്മാനും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ