ലഖ്നൗ: അർധസെഞ്ചറികളുമായി ക്യാപ്റ്റന്മാർ പടനയിച്ച ഐപിഎൽ പോരിൽ ജയം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ നേടിയത്. ഒൻപതു മത്സരങ്ങളിൽ എട്ട് എണ്ണവും ജയിച്ച് രാജസ്ഥാൻ പോയിന്റ് പട്ടികയില്‍ 16 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. രണ്ട് ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തിയത് അതാത് ടീമിലെ ക്യാപ്‌റ്റന്മാരായിരുന്നു എന്നതാണ് പോരാട്ടത്തിന് ആവേശമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് (76) ലഖ്‌നൗ ഇന്നിങ്‌സിനു കരുത്തായതെങ്കില്‍, സഞ്ജു സാംസന്റെ അര്‍ധ സെഞ്ചുറിയാണ് (71) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ രാജസ്ഥാൻ വിജയം തൊടുമ്പോൾ ബാക്കിയായത് 6 പന്തുകളാണ്.
പിരിയാത്ത നാലാം വിക്കറ്റിൽ സഞ്ജു – ജുറേൽ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. വെറും 62 പന്തിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 121 റൺസാണ്. 28 പന്തിലാണ് സഞ്ജു അർധസെഞ്ചറി പിന്നിട്ടത്. ജുറേൽ 31 പന്തിലും അർധസെഞ്ചറി കടന്നു. സഞ്ജു 33 പന്തിൽ നിന്നും 71 റൺസുമായി പുറത്താകാതെ നിന്നു. ജുറേൽ 34 പന്തിൽ 52 റൺസോടെ ക്യാപ്റ്റനു കൂട്ടുനിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പണിങ് വിക്കറ്റിൽ വെറും 35 പന്തിൽ നിന്ന് 60 റൺസ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോഷ് ബട്‍ലറിന്റെയും യശസ്വി ജയ്സ്വാളിന്റെയും മിന്നുന്ന തുടക്കത്തോടെയാണ് രാജസ്ഥാൻ കളത്തിൽ ആധിപത്യം സ്ഥാപിച്ചത്. ലക്നൗവിനായി മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ മൂന്നു റൺസ് വഴങ്ങിയും യഷ് താക്കൂർ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും അമിത് മിശ്ര രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ക്വിന്റന്‍ ഡി കോക്ക് (8), കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് (0) എന്നിവര്‍ ക്ഷണം മടങ്ങിയത് ലഖ്‌നൗവിനു തിരിച്ചടിയായി. നിക്കോളാസ് പൂരാനും (11) അധികം ആയുസുണ്ടായില്ല. എന്നാല്‍ രാഹുല്‍ ദീപകും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 13 പന്തില്‍ 18 റണ്‍സുമായി ആയുഷ് ബദോനിയും 11 പന്തില്‍ 15 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 200നു അരികില്‍ എത്തിച്ചത്. രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, അവേശ് ഖാന്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ