റിയാദ്: ദി ലാസ്റ്റ് ഡാന്‍സ് എന്നിറിയപ്പെട്ട റിയാദ് സീസണ്‍ കപ്പിലെ ഇന്റര്‍ മയാമി- അല്‍ നസ്ര്‍ പോരാട്ടത്തില്‍ അല്‍ നസ്ര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സൗദി ക്ലബ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ടീമിനെ തോല്‍പ്പിച്ചത്. റിയാദിലെ കിങ്ഡം അരീനയിലായിരുന്നു മത്സരം.
ഒറ്റാവിയോയിലൂടെ കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അല്‍ നസ്ര്‍ മുന്നിലെത്തി. ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ ലീഡുയര്‍ത്തി. പിന്നീട്, രണ്ട് തവണ കൂടി ഇന്റര്‍ മയാമിയുടെ വല ചലിപ്പിച്ച് ടലിസ്‌ക ഹാട്രിക് കരസ്ഥമാക്കി. ലപോര്‍ട്ടെ, മുഹമ്മദ് മരാന്‍ എന്നിവരും സൗദി ക്ലബിന് വേണ്ടി ഗോള്‍ നേടി.
സൂപ്പർ താരങ്ങളായ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാകാത്തതിനാല്‍ റൊണാള്‍ഡോ കളിക്കാനുണ്ടാകില്ലെന്ന്, മത്സരത്തിന് മുമ്പേ തന്നെ അല്‍ നസ്ര്‍ പരിശീലകന്‍ ലൂയി കാസ്‌ട്രോ വ്യക്തമാക്കിയിരുന്നു.
ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ലയണല്‍ മെസ്സി ഇന്റര്‍ മയാമിയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. 84-ാം മിനിറ്റിലാണ് മെസിയെ കളത്തിലിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍, മെസി നയിച്ച പിഎസ്ജി അന്ന് റൊണാള്‍ഡോയുടെ റിയാദ് ഇലവനെ 5-4 ന് പരാജയപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ