ബംഗാൾ റൺ മല കയറണം; രഞ്ജിയില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കേരളം

ബംഗാളിനു 449 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം
ശ്രേയസ് ഗോപാല്‍
ശ്രേയസ് ഗോപാല്‍ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ സീസണിലെ ആദ്യ വിജയം മുന്നില്‍ കണ്ട് കേരളം. ബംഗാളിനു മുന്നില്‍ 449 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍. ഒരു ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ ബംഗാളിനു ജയിക്കാന്‍ വേണ്ടത് 372 റണ്‍സ് കൂടി.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 363 റണ്‍സെടുത്തു. ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

കേരളത്തിനായി ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി. താരം 51 റണ്‍സെടുത്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും അര്‍ധ സെഞ്ച്വറി നേടി. താരവും 51 റണ്‍സ്. ശ്രേയസ് ഗോപാലാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റൊരു താരം. ശ്രേയസ് 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജലജ് സക്‌സേന (37), അക്ഷയ് ചന്ദ്രന്‍ (36) എന്നിവരും തിളങ്ങി.

ശ്രേയസ് ഗോപാല്‍
55 പന്തില്‍ 120 റണ്‍സ്; അഡ്‌ലെയ്ഡില്‍ മാക്‌സ്‌വെല്‍ വെടിക്കെട്ട്! സെഞ്ച്വറിയില്‍ രോഹിതിനൊപ്പം, റെക്കോര്‍ഡ്

നേരത്തെ ബംഗാളിനു നഷ്ടമായ 10ല്‍ 9 വിക്കറ്റുകളും കേരളത്തിന്റെ ജലജ് സക്‌സേന പോക്കറ്റിലാക്കി. 21.1 ഓവര്‍ പന്തെറിഞ്ഞ താരം 68 റണ്‍സ് വഴങ്ങിയാണ് 9 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 37കാരന്റെ ഏറ്റവും മികച്ച ബൗളിങായും ഈ ഫിഗര്‍ മാറി. നേരത്തെ 36 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ശേഷിച്ച ഒരു വിക്കറ്റ് എംഡി നിധീഷിനാണ്.

72 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ മാത്രമാണ് ബംഗാളിനായി ഒന്നാം ഇന്നിങ്‌സില്‍ മികവ് കാട്ടിയത്. സുദീപ് കുമാര്‍ (33), കരണ്‍ ലാല്‍ (പുറത്താകാതെ 27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി എവര്‍ഗ്രീന്‍ സച്ചിന്‍ ബേബി വീണ്ടും തിളങ്ങി. താരം സെഞ്ച്വറി നേടി. 124 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. അക്ഷയ് ചന്ദ്രനും കേരളത്തിനായി ശതകം കണ്ടെത്തി. താരം 106 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com