28ൽ 4, 50ൽ 7! സ്പിന്നിൽ വിയർത്ത് ഇം​ഗ്ലണ്ട്; മുന്നിൽ വൻ തോൽവി

ജഡേജ 3 വിക്കറ്റുകള്‍, കുല്‍ദീപ് 2 വിക്കറ്റുകള്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീംപിടിഐ

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് വമ്പൻ തോൽവിക്ക് മുന്നിൽ. 50 റൺസ് ചേർക്കുന്നതിനിടെ അവർക്ക് ആറ് മികച്ച ബാറ്റർമാരെ നഷ്ടമായി. 557 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവർ ജഡേജ- കുൽദീപ് യാ​ദവ് സ്പിൻ ദ്വയത്തിനു മുന്നിൽ വിയർക്കുന്നു. 28 റൺസിനിടെ നാല് വിക്കറ്റുകൾ തുടക്കത്തിൽ ഇം​ഗ്ലണ്ടിനു നഷ്ടമായി. പിന്നെ ചെറിയ ഇടവേള. സ്കോർ 50 എത്തിയപ്പോൾ തുടരെ വീണത് മൂന്ന് വിക്കറ്റുകൾ. അതിൽ രണ്ടും കുൽദീപിനു സ്വന്തം. നേരത്തെ വീണ മൂന്ന് വിക്കറ്റുകൾ ജഡേജയും പോക്കറ്റിലാക്കി.

നിലവിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ. മൂന്ന് വിക്കറ്റുകൾ മാത്രം ശേഷിക്കേ ജയിക്കാൻ ഇനിയും 484 റൺസ് കൂടി വേണം. 11 വീതം റണ്‍സുമായി ബെന്‍ ഫോക്സ്, ടോം ഹാര്‍ട്‍ലി ക്രീസില്‍.

നാല് വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടതിനു പിന്നാലെ ജോ റൂട്ട്- ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സഖ്യം ഇന്നിങ്സ് നേരെയാക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ജഡേജയുടെ സ്ട്രൈക്ക്. റൂട്ടിനെ താരം വീഴ്ത്തി. ഇംഗ്ലണ്ടിനു അഞ്ചാം വിക്കറ്റും നഷ്ടം. സ്കോർ 50ൽ എത്തിയതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനു പ്രഹരമായി റൂട്ടിന്റെ മടക്കം. താരം 40 പന്തിൽ 7 റൺസ് എടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊട്ടുപിന്നാലെ പന്തുമായി എത്തിയ കുൽദീപ് യാദവ് ഇം​ഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 50ൽ വച്ച് തന്നെ അവരുടെ പ്രതീക്ഷ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കുൽദീപിനു മുന്നിൽ തല കുനിച്ചു. താരം 15 റൺസുമായി ഇന്നിങ്സ് കരുപിടിപ്പിക്കുന്നതിനിടെയാണ് വീണത്. വീണ്ടും പന്തെടുത്ത കുൽദീപ് രഹാൻ അഹമദിനെ പൂജ്യത്തിൽ കൂടാരം കയറ്റി.

ബുംറ ഒരു വിക്കറ്റെടുത്തു. ബെൻ ഡുക്കറ്റിൻറെ റണ്ണൗട്ടിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ തകർച്ചയുടെ തുടക്കം. പിന്നാലെ മൂന്ന് വിക്കറ്റുകൾ തുരുതുരാ വീണു. സാക് ക്രൗളി (11), ബെൻ ഡുക്കറ്റ് (4), ഒലി പോപ്പ് (3), ജോണി ബെയർസ്റ്റോ (4) എന്നിവർ തുടക്കത്തിൽ ക്ഷണം മടങ്ങി.

രണ്ടാം ഇന്നിങ്സിൽ ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാൾ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ച് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി സർഫറാസ് ഖാനും മികവ് പുലർത്തി. ആദ്യ ടെസ്റ്റിലും ഇരട്ട ശതകം നേടി യശസ്വി വരവറിയിച്ചിരുന്നു. പത്തു സിക്‌സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിൾ സെഞ്ച്വറി.

14 ഫോറും 12 സിക്സും സഹിതം യശസ്വി 236 പന്തിൽ 214 റൺസുമായി പുറത്താകാതെ നിന്നു. സർഫറാസ് 72 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 68 റൺസെടുത്തു യശസ്വിക്കൊപ്പം നോട്ടൗട്ട്. ഇന്ത്യ രണ്ടാം ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു ഇംഗ്ലണ്ടിനു മുന്നിൽ 557 റൺസ് ലക്ഷ്യം വച്ചു.

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം
'ജയ്സ്‍ബോളി'നു മുന്നിൽ 'ബാസ് ബോൾ' തീരുന്നു! റണ്‍ മലയ്ക്ക് മുന്നില്‍ പകച്ച് ഇംഗ്ലണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com