ഗുവാഹത്തി: രഞ്ജി പോരാട്ടത്തില്‍ കേരളത്തിനു മുന്‍തൂക്കം. അസമിനെതിരായ പോരാട്ടത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 419 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന അസം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍. കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 188 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കുന്നു.
അസം ക്യാപ്റ്റനും രാജസ്ഥാൻ റോയൽസ് താരവുമായ റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അസമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. താരം 16 ഫോറും മൂന്ന് സിക്‌സും സഹിതം 116 റണ്‍സ് എടുത്തു. ഓപ്പണര്‍ റിഷവ് ദാസാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 31 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ 11 റണ്‍സുമായി അകാശ് സെന്‍ഗുപ്തയും 19 റണ്‍സുമായി മുഖ്താര്‍ ഹുസൈനും ക്രീസില്‍.
കേരളത്തിനായി ബേസില്‍ തമ്പി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുരേഷ് വിശ്വേശ്വര്‍ ഒരു വിക്കറ്റെടുത്തു.
നേരത്തെ സച്ചിന്‍ ബേബി (131) സെഞ്ച്വറിയും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
രോഹന്‍ കുന്നുമ്മല്‍ 83 റണ്‍സെടുത്തു. കൃഷ്ണ പ്രസാദ് 80 റണ്‍സെടുത്തു. രോഹന്‍ പ്രേം 50 റണ്‍സും കണ്ടെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ