ദുബൈ: ഐസിസിയുടെ 2023ലെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിതടക്കം ആറ് ഇന്ത്യന്‍ താരങ്ങളാണ് ഏകദിന ടീം ഓഫ് ദി ഇയര്‍ 2023ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വിരാട് കോഹ്‌ലി, ശഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് രോഹിതിനെ കൂടാതെ ടീമില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പ് ഫൈനലില്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച, സെഞ്ച്വറിയുമായി കളം നിറഞ്ഞ ട്രാവിസ് ഹെഡ്ഡ്, ലോകകപ്പില്‍ മാരകമായി പന്തെറിഞ്ഞ ആദം സാംപ എന്നിവര്‍ മാത്രമാണ് ലോക ചാമ്പ്യന്‍മാരായ ഓസീസ് നിരയില്‍ ടീമിലുള്ളത്. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍, ദക്ഷിണാഫ്രിക്കയുടെ ഹെയ്ന്റിച് ക്ലാസന്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.
2023ല്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മിന്നും ഫോമിലാണ് രോഹിത് കളിച്ചത്. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റെങ്കിലും അതുവരെ അപരാജിത മുന്നേറ്റമാണ് ടീം നടത്തിയത്. അഫ്ഗാനിസ്ഥാനെതിരെ താരം സെഞ്ച്വറിയും നേടിയിരുന്നു.
2023ല്‍ രോഹിത് ഏകദിനത്തില്‍ 1255 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 52 ആണ് ശരാശരി.
കോഹ്‌ലിയും മിന്നും ബാറ്റിങായിരുന്നു. 1377 റണ്‍സാണ് കോഹ്‌ലി ആകെ നേടിയത്. ആറ് സെഞ്ച്വറികള്‍. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടിയ ചരിത്ര നേട്ടവും താരം 2023ല്‍ സ്വന്തമാക്കി.
മുഹമ്മദ് ഷമി വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് ലോകകപ്പില്‍ കളിച്ചതെങ്കിലും ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമനായി താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ മികവും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ