മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിരാട് കോഹ്‌ലി ടീമില്‍ നിന്നു പിന്‍മാറിയിരുന്നു. കോഹ്‌ലിയുടെ പകരക്കാരനെ ബിസിസിഐ തീരുമാനിച്ചിട്ടില്ല.
ഈ സ്ഥാനത്തേക്ക് എത്താന്‍ രണ്ട് താരങ്ങള്‍ക്കാണ് മുന്‍തൂക്കം. വെറ്ററന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയും യുവ താരം രജത് പടിദാറും. ഇരുവരും നടപ്പ് സീസണില്‍ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. പൂജാര രഞ്ജിയിലും പടിദാര്‍ ഇന്ത്യ എയ്ക്കുമായി റണ്‍സ് അടിച്ചുകൂട്ടുന്നു. ഇരുവര്‍ക്കുമൊപ്പം സര്‍ഫറാസ് ഖാന്‍, ബി സായ്‌സുദര്‍ശന്‍ എന്നിവരുമുണ്ട്.
ചേതേശ്വര്‍ പൂജാര
കഴിഞ്ഞ ദിവസമാണ് പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സ് തികച്ചത്. ഈ സീസണിലെ രഞ്ജി പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ പൂജാര ഇരട്ട സെഞ്ച്വറിയടിച്ചാണ് തുടങ്ങിയത്. സൗരാഷ്ട്രയ്ക്കായി കളിക്കുന്ന താരം പിന്നീടുള്ള ഇന്നിങ്‌സുകളില്‍ 49, 43, 43, 66 എന്നിങ്ങനെയാണ് സ്‌കോറുകള്‍ നേടിയത്. 103 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുള്ള താരത്തിന്റെ പരിചയ സമ്പത്ത് ടീം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ മറ്റുള്ളവര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വരും. അതല്ല പൂജാരയ്ക്ക് പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ പൂജാരയുടെ വഴി അടയും.
രജത് പടിദാര്‍
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എക്കായി കഴിഞ്ഞ ആഴ്ച താരം 151 റണ്‍സ് കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ദ്വിദിന പോരാട്ടത്തിലും താരം സെഞ്ച്വറി നേടി. 111 റണ്‍സാണ് പടിദാര്‍ അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4000 റണ്‍സാണ് സമ്പാദ്യം. 12 സെഞ്ച്വറികള്‍. 45.97 ആണ് ആവറേജ്.
സര്‍ഫറാസും സായിയും
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഈയടുത്ത് സര്‍ഫറാസ് 96 റണ്‍സെടുത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 സെഞ്ച്വറികള്‍. ഏകദിനത്തില്‍ അരങ്ങേറി തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയാണ് സായ് സുദര്‍ശന്‍ ഈയടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പോരാട്ടത്തില്‍ സായ് സുദര്‍ശനും അര്‍ധ സെഞ്ച്വറി നേടി. താരം 97 റണ്‍സാണ് കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ