ഇംഗ്ലണ്ടിന് യശസ്വിയുടെ 'ജയ്സ്ബോൾ പാഠം!' അര്‍ധ സെഞ്ച്വറി: കളി ഇന്ത്യന്‍ വരുതിയില്‍
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യ. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഒതുക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 127 റണ്‍സ് കൂടി വേണം.
ഓപ്പണറും യുവ താരവുമായ യശസ്വി ജയ്‌സ്വാളിന്റെ ബാസ് ബോള്‍ സ്‌റ്റൈല്‍ അര്‍ധ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. താരം 70 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും സഹിതം 76 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പുറത്തായ ഏക താരം. 27 പന്തില്‍ 24 റണ്‍സാണ് രോഹിത് എടുത്തത്. ജാക്ക് ലീഷാണ് രോഹിതിനെ മടക്കിയത്. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് യശസ്വിക്ക് കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 200 പോലും കടക്കില്ലെന്നു ഒരു ഘട്ടത്തില്‍ തോന്നിച്ചു. 155 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ അവരെ വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നടത്തിയ കടന്നാക്രമണമാണ് ഈ നിലയ്ക്ക് എത്തിച്ചത്.
ആറാമനായി ക്രീസിലെത്തിയ സ്റ്റോക്സ് 88 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 70 റണ്‍സെടുത്തു. ഒടുവില്‍ ജസ്പ്രിത് ബുംറയാണ് സ്റ്റോക്സിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.
തുടക്കത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര ആടിയുലഞ്ഞു. ജോണി ബെയര്‍സ്റ്റോ (37), ബെന്‍ ഡുക്കറ്റ് (35), ജോ റൂട്ട് (29), ടോം ഹാര്‍ട്ലി (23), സാക് ക്രൗളി (20) എന്നിവരും പിടിച്ചു നിന്നു. ജാക്കി ലീഷ് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ