കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിനെ കോരിത്തരിപ്പിച്ച് ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശകരമായ ജയം. നാലു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊൽക്കത്ത നേടിയത്. ഈ സീസണിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ കത്തിക്കയറി ജയത്തിനടുത്തു വരെയെത്തിയെങ്കിലും സണ്‍ റൈസേഴ്‌സിന് മുട്ടുകുത്തേണ്ടി വന്നു. സ്‌കോര്‍: കൊല്‍ക്കത്ത- 208/7 (20 ഓവര്‍). ഹൈദരാബാദ്- 204/7 (20 ഓവര്‍).
17 ഓവറില്‍ 149 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പ്രതീക്ഷ അസ്തമിച്ച അവിടെനിന്ന് കരുത്തുറ്റ മുന്നേറ്റം കണ്ടു. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 21 റണ്‍സാണ് ശഹബാസ് അഹ്‌മദും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് നേടിയത്. സ്റ്റാര്‍ക്കിന്റെ പത്തൊന്‍പതാം ഓവറില്‍ നാല് സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഒടുക്കം ഒരു പന്ത് ബാക്കി നില്‍ക്കെ ക്ലാസന്‍ ഔട്ടായി മടങ്ങിയതോടെ ടീമിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന പന്ത് നേരിടാനെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പന്ത് തൊടാന്‍ പോലുമായില്ല. ഇതോടെ നാല് റണ്‍സിന്റെ തോല്‍വി ഹൈദരാബാദിന് ഏറ്റുവാങ്ങേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. റസ്സല്‍ ഏഴ് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറും സഹിതം 25 പന്തില്‍ 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കോടിക്കിലക്കത്തില്‍ ഐപിഎല്ലില്‍ ചരിത്രം തിരുത്തി ഈ സീസണില്‍ കൊല്‍ക്കത്തയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് റണ്‍സെടുത്തും പുറത്താകാതെ തുടര്‍ന്നു. ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മുന്‍നിരയുടെ തകര്‍ച്ച വലിയ തിരിച്ചടിയായി. 51 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും നാല് പ്രധാനപ്പെട്ട ബാറ്റര്‍മാര്‍ കൂടാരം കയറി. ഓപ്പണറായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് ഒരറ്റത്തു നിന്നു പൊരുതിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. താരം മൂന്ന് വീതം സിക്‌സും ഫോറും സഹിതം 40 പന്തില്‍ 54 റണ്‍സെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ടും ഫിലിപ് സാള്‍ട്ടിന്റെ ഇന്നിങ്‌സുമാണ് കൊല്‍ക്കത്തയെ 200 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റസല്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 64 റണ്‍സെടുത്തു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 40 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്തതും കൊല്‍ക്കത്തയ്ക്ക് മുതല്‍ക്കൂട്ടായി. മാര്‍ക്കണ്ഡെയുടെ പന്തില്‍ മാര്‍ക്കോ ജാന്‍സന് ക്യാച്ച് നല്‍കിയാണ് സാള്‍ട്ട് മടങ്ങിയത്.
സുനില്‍ നരെയ്‌ന്റെ (2) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (പൂജ്യം), നിതീഷ് റാണ (9), രമണ്‍ദീപ് സിങ് (35), റിങ്കു സിങ് (23) എന്നിവരെയും നഷ്ടമായി. ആറാമതായാണ് ഫിലിപ് സാള്‍ട്ട് പുറത്തായത്. ഹൈദരാബാദിനുവേണ്ടി ടി നടരാജന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. മായങ്ക് മാര്‍ക്കണ്ഡെ രണ്ടും പാറ്റ് കമിന്‍സ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ