മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷൻ സമ്മിശ്ര വിലയിരുത്തലുകളാണ് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ചത്. ഫാസ്റ്റ് ബൗളർ ഓൾ റൗണ്ടർ എന്ന ലേബലിൽ ഹർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയതിനെ അനുകൂലിക്കുകയാണ് മുൻ ഇന്ത്യൻ ടീം സെലക്ടറും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ്കെ പ്രസാദ്. ഐപിഎല്ലിൽ കാര്യമായ മികവ് പുലർത്താൻ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹർദികിനു സാധിച്ചിരുന്നില്ല. എന്നാൽ ലോകകപ്പിൽ മറ്റൊരു ഹർദിനെ കാണാം എന്നാണ് എംഎസ്കെ പ്രസാദ് പറയുന്നത്.
'ഇന്ത്യയിൽ ഹർദികിനേക്കാൾ മികച്ച ഒരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർമാർ ആരുണ്ട്. പറയു. ഹർദിക് സമീപ കാലത്ത് ഫോമിലെത്താൻ കഷ്ടപ്പെടുകയാണ്. ശരിയാണ്. മുംബൈ ഇന്ത്യൻസ് നായകനായത് താരത്തിന്റെ ഫോമിനെ ബാധിച്ചിരിക്കാം. ടീമിലെടുത്തതും അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയതും രണ്ടാമതൊരു ആലോചനയ്ക്ക് പ്രസക്തിയില്ലാത്ത കാര്യമാണ്.'
'രോഹിതിന്റെ അഭാവത്തിൽ ഹർദിക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഭാവിയിലെ ക്യാപ്റ്റനാകാനുള്ള വഴിയിലാണ് ഹർദിക്. താരത്തിന്റെ തിരഞ്ഞെടുപ്പിലൂടെ സെലക്ടർമാർ കാര്യങ്ങൾ കൃത്യമായി തന്നെയാണ് ചെയ്തിട്ടുള്ളത്.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'നിലവിലെ ഫോം പ്രശ്നം ഇന്ത്യൻ ജേഴിസിയണിഞ്ഞാൽ ഹർദിക് പരിഹരിക്കും. ക്രിക്കറ്റ് പണ്ഡിതൻമാർക്ക് എന്തും പറയാം. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ ഹർദിക് തന്നെയാണ്'- എംഎസ്കെ പ്രസാദ് ഹർദികിനെ പിന്തുണച്ച് വ്യക്തമാക്കി.
ഹർദിക് പാണ്ഡ്യ മറക്കാൻ ആഗ്രഹിക്കുന്ന ഐപിഎൽ സീസണാണ് നിലവിൽ. ഗുജറാത്ത് ടൈറ്റൻസിൽ നിന്നു തിരികെ മുംബൈ ടീമിലെത്തിയ താരം ക്യാപ്റ്റനായാണ് ഇറങ്ങിയത്. എന്നാൽ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ