മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണിങ് ജോഡികളായ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ്മ കൂട്ടുകെട്ടിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സിനെ പ്രകീര്‍ത്തിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'വിനാശകരമായ ഓപ്പണിങ് പങ്കാളിത്തമാണ് കണ്ടത്. ഈ കുട്ടികൾ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇവര്‍ സ്‌കോര്‍ 300 കടത്തിയേനെ' എന്നും സച്ചില്‍ എക്‌സില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വെറും 58 പന്തുകളിലാണ് ഹെഡ്-ശര്‍മ്മ സഖ്യം അടിച്ചെടുത്തത്. വെറും 9.4 ഓവറില്‍ കളി തീര്‍ത്ത ട്രാവിഡ് ഹെഡും അഭിഷേക് ശര്‍മ്മയും ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ വിജയമാണ് നേടിക്കൊടുത്തത്. ജയത്തോടെ 14 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് കയറി.
ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെടിക്കെട്ടിന്റെ പൂരത്തിനാണ് സണ്‍റൈസേഴ്‌സിന്റെ ഹെഡും അഭിഷേകും തിരികൊളുത്തിയത്. സിക്‌സറുകളും ബൗണ്ടറികളും തുരുതുരാ പറന്നപ്പോള്‍ ലഖ്‌നൗ നിഷ്പ്രഭരായിപ്പോയി. 30 പന്തുകളില്‍ നിന്നും എട്ടു സിക്‌സറുകളും എട്ടു ബൗണ്ടറികളും സഹിതം ട്രാവിഡ് ഹെഡ് 89 റണ്‍സ് അടിച്ചു കൂട്ടി. 296.66 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഹെഡ്ഡിന്റെ മാസ്മരിക പ്രകടനം.
സഹഓപ്പണറായ അഭിഷേക് ശര്‍മ്മ 28 പന്തിലാണ് 75 റണ്‍സെടുത്തത്. ഇതില്‍ എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടുന്നു. ഹെഡ് ആണ് കളിയിലെ താരം. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കിയാക്കിയുള്ള ജയങ്ങളില്‍ ഒന്നാമതാണ് ഇത്. ഈ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണിങ് ജോഡികള്‍. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ നാലു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ