ലോകകപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മൽസരത്തിൽ സൂപ്പർ താരങ്ങൾ കളിക്കില്ലെന്ന് ക്രൊയേഷ്യൻ കോച്ച്. ഇവാന്‍ റാക്കിറ്റിച്ച്, മരിയോ മാന്‍സൂക്കിച്ച് തുടങ്ങി ആറ് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് കോച്ച് സ്ലാട്ടോ ഡാലിക് വ്യക്തമാക്കി. ഐസ്‌ലന്‍ഡിനെതിരെ ക്രൊയേഷ്യയുടെ ജയത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആശങ്കയിലാക്കുകയാണ് ക്രൊയേഷ്യൻ കോച്ചിന്റെ പ്രഖ്യാപനം.
ഒതു തോൽവിയും സമനിലയും കൊണ്ട് പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന അർജന്റീനയ്ക്ക് അടുത്ത മൽസരത്തിൽ എതിരാളികളായ നൈജീരിയയെ തോൽപ്പിച്ചാൽ മാത്രം പോരാ, ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് തോൽക്കുകയും വേണം. എങ്കിൽ മാത്രമേ മെസ്സിക്കും സംഘത്തിനും പ്രീ ക്വാർട്ടർ സാധ്യത തുറക്കൂ. സമനില പോലും മുൻ ചാമ്പ്യന്മാരുടെ മുന്നിൽ വഴി അടച്ചേക്കും. ഈ സാഹചര്യത്തിൽ ആറുപ്രധാനതാരങ്ങളുടെ അഭാവത്തില്‍ ക്രൊയേഷ്യയ്ക്ക് ഐസ്‌ലന്‍ഡിനെ പിടിച്ചുകെട്ടാനാകുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൂപ്പർ താരങ്ങൾക്ക് പരിക്കേൽക്കാതിരിക്കുക കൂടി ലക്ഷ്യമിട്ടാണ് കോച്ചിന്റെ തീരുമാനം. കൂടാതെ മാന്‍സൂക്കിച്ചിനും റാക്കിറ്റിച്ചിനും നേരത്തെ തന്നെ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഇനിയൊരു കാര്‍ഡ് കൂടി കിട്ടിയാല്‍ സസ്പെന്‍ഷന്‍ ലഭിക്കും. പ്രീക്വാര്‍ട്ടര്‍ അടക്കമുള്ള സുപ്രധാനമല്‍സരങ്ങള്‍ വരാനിരിക്കെ, ഇതുകൂടി കോച്ചിന്റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോർട്ട്.
ക്രൊയേഷ്യൻ കോച്ച് ഡാലിക്കിന്റെ തീരുമാനത്തിൽ അര്‍ജന്റീന ആരാധകർ ആശങ്കയിലാണ്. എന്നാൽ മെസിക്കായി ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുമെന്ന ലുക്ക മോഡ്രിച്ചിന്റെ വാക്കുകളിലാണ് മുൻചാമ്പ്യന്മാരുടെ പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ