ബിജെപി നേതാവിന്റ വധം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍എസ്എസ് നീക്കം പൊളിഞ്ഞെന്ന് പി ജയരാജന്‍

ബിജെപി നേതാവ് സുശീല്‍ കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായതോടെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍എസ്എസിന്റെ നീക്കം പൊളിഞ്ഞുവെന്ന് സിപിഎം
ബിജെപി നേതാവിന്റ വധം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍എസ്എസ് നീക്കം പൊളിഞ്ഞെന്ന് പി ജയരാജന്‍

കണ്ണൂര്‍:  കണ്ണൂര്‍ തളാപ്പില്‍ ബിജെപി നേതാവ് സുശീല്‍ കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍എസ്എസിന്റെ നീക്കം പൊളിഞ്ഞുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍ വി മുഹമ്മദ്, കെ പി ഫിറോസ്, മുണ്ടേരി മെഹറൂഫ് എന്നിവരാണ് കേസില്‍ പിടിയിലായത്. 

കോളേജ് ഓഫ് കോമേഴ്‌സില്‍ ആര്‍എസുഎസുകാര്‍ സ്ഥിരമായി നടത്തുന്ന ആക്രമണങ്ങളുടെ പ്രതികാരമായാണ് സുശീല്‍ കുമാറിനെതിരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് സംഭവവം വ്യക്തമാക്കുന്നു. സംഭവത്തെ കുറിച്ചു പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്. ഓപ്പറേഷന്‍ തീയേറ്ററില്‍ ഉപയോഗിക്കുന്ന തരം കത്തിയാണ് സുശീല്‍ കുമാറിനെ വെട്ടാന്‍ ഉപയോഗിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ലീഗുകാര്‍ക്കെതിരായ ആക്രമണത്തിലും എസ്ഡിപിഐക്കാര്‍ ഇത്തരത്തിലുള്ള കത്തിയാണ് ഉപയോഗിച്ചത്. ഇത്തരം ആയുധങ്ങളുടെ സ്രോതസും ആയൂധ പരിശീലനകേന്ദ്രങ്ങളും പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

സംഭവത്തില്‍ സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണ് ബിജെപി ആദ്യം മുതല്‍ തന്നെ നടത്തിയത്. മരണമൊഴിയില്‍  സിപിഎം പ്രവര്‍ത്തകന്റെ പേര് പരാമര്‍ശിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ സംഭവത്തെ തുടര്‍ന്ന് ഈ ആക്രമണം ആസൂത്രണം ചെയ്തത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. ആര്‍എസ്എസുകാര്‍ നടത്തിയ ഫസലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ചതുപോലെ സുശീല്‍ കുമാറിന്റെ വധത്തിലും പാര്‍ട്ടിയുടെ മേല്‍ ഉത്തരവാദിത്തം ചാര്‍ത്താനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്.

സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തിയ അന്വേഷണസംഘത്തെ സിപിഎം അഭിനന്ദിക്കുന്നതായും സിപിഎമ്മിന്റെ മേല്‍ അനാവശ്യകുറ്റപ്പെടുത്തലുകള്‍ നടത്തിയ ബിജെപി ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com