കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. നാളെ രാവിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.
അറസ്റ്റിലായി 50 ദിവസം പിന്നിടുമ്പോഴാണ് ജാമ്യാപേക്ഷയില്‍ വീണ്ടും വിധിയുണ്ടാകുന്നത്. നാളെ കോടതിയില്‍ ജാമ്യം കിട്ടിയാല്‍ തങ്ങളുടെ പ്രിയതാരത്തിനു ഗംഭീര സ്വീകരണമൊരുക്കാന്‍ ചില ഫാന്‍സ് അസോസിയേഷനുകള്‍ ഒരുങ്ങുന്നുണ്ട്. സബ്ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീടു വരെ റോഡ് ഷോ നടത്താനാണ് ഫാന്‍സ് അസോസിയേഷനുകള്‍ ഒരുങ്ങുന്നത്. അതേസമയം, അപേക്ഷ തള്ളിയാല്‍ റിമാന്‍ഡ് തടവുകാരനായി ആലുവല്‍ സബ്ജയിലിലിരുന്നുകൊണ്ട് താരത്തിനു വിചാരണ നേരിടേണ്ടി വരും.
ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 50 ദിസത്തെ റിമാന്‍ഡിലിരുന്നു ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയാണിത്.
പെരുങ്കള്ളനായ സുനില്‍കുമറിന്റെ മൊഴി മാത്രം മുഖവിലക്കെടുത്താണ് പൊലീസ് ദിലീപിനെതിരേ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം കോടതില്‍ വാദിച്ചത്. 2006നും 2017നും ഇടയില്‍ 28 കേസുകള്‍ പേരിലുള്ള സുനിയുമായി ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വെച്ചു സുനില്‍കുമാറുമായി ഗൂഢാലോചന നടത്തിയെന്നതും വിശ്വസനീയമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
അതേസമയം, സുനില്‍കുമാറിനെ പാര്‍പ്പിച്ചിരുന്ന കാക്കനാട് ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് കേസില്‍ ദിലീപിനുള്ള പങ്ക് സുനി പറഞ്ഞിരുന്നു. ഈ പോലീസുകാരന്റെ സാക്ഷിമൊഴി ഉദ്ധരിച്ചു പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിനെതിരേ തിരിച്ചടിച്ചു. ഈ പോലീസുകാരന്റെ ഫോണില്‍ നിന്നും സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള കടയിലേക്കു വിളിച്ചതായും മൊഴിയുണ്ട്. എന്നാല്‍ പോലീസുകാരനെ കള്ള സാക്ഷിയാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കമാണിതെന്ന് പ്രതിഭാഗം വാദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ