നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ദിലീപിനെതിരെ ഗൂഡാലോചന അടക്കം പതിനേഴോളം വകുപ്പുകള്‍ 

ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. മഞ്ചേരി ശ്രീധരന്‍നായരുമായി ചര്‍ച്ച നടത്തി
നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ദിലീപിനെതിരെ ഗൂഡാലോചന അടക്കം പതിനേഴോളം വകുപ്പുകള്‍ 

കൊച്ചി :  നടിയെ ആക്രമിച്ച കേസിലെ  അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കുന്നത്. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. മഞ്ചേരി ശ്രീധരന്‍നായരുമായി ചര്‍ച്ച നടത്തി. ദിലീപിനെതിരെ ഗൂഡാലോചന, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം പതിനേഴോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

മൂന്നൂറ്റിയമ്പതോളം സാക്ഷി മൊഴികളും നാനൂറ്റിയമ്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  
ആകെ 11 പ്രതികളുളള അന്തിമ കുറ്റപത്രത്തില്‍ ദിലീപിനെ എട്ടാം പ്രതിയായാണ് ചേര്‍ത്തിട്ടുള്ളത്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കുറ്റപത്രം നല്‍കിയിരുന്നത്. പ്രതികള്‍ക്ക് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയാണ് ഏഴാം പ്രതി. ചാര്‍ളിയെ നേരത്തെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും, ദിലീപിന്റെ സംഘം ചാര്‍ളിയെ സ്വാധീനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.  

ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി  അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതല്‍ സങ്കീര്‍ണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖര്‍ അടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം 450 രേഖകള്‍ തെളിവായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com